മുംബൈ : ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ച നവനിർമ്മാൺ സേന പ്രവർത്തകർക്കെതിരെ വീണ്ടും പോലീസിന്റെ പ്രതികാര നടപടി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചഭാഷിണിയും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നവനിർമ്മാൺ സേന. ഇതിനിടെ രാവിലെ സംഘടനാ ആസ്ഥാനത്ത് പ്രവർത്തകർ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിച്ചിരുന്നു. ഇതിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. നാല് പ്രവർത്തകർ ആണ് അറസ്റ്റിലായത്.
സംഭവത്തിൽ നവനിർമ്മാൺ സേനാ പ്രവർത്തകർ പോലീസ് സ്‌റ്റേഷന് മുൻപിൽ പ്രതിഷേധവുമായി തടിച്ചുകൂടി. പോലീസ് സ്‌റ്റേഷന് സമീപത്തെ ചെറിയ ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ പാടിയാണ് പോലീസുകാർക്കെതിരെ പ്രവർത്തകർ പ്രതിഷേധിച്ചത്. മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കുന്നതുവരെ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിക്കാനാണ് നവനിർമ്മാൺ സേനയുടെ തീരുമാനം.
കഴിഞ്ഞ ആഴ്ച പൊതുപരിപാടിയ്‌ക്കിടെ നവനിർമ്മാൺ സേനാ നേതാവ് രാജ് താക്കറെയാണ് മസ്ജിദുകളിൽ ഉച്ചഭാഷിണികൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. നിരോധിച്ചില്ലെങ്കിൽ ഉച്ചഭാഷിണികളിലുടെ ഹനുമാൻ ചാലിസ വായിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
Comments