കണ്ണൂർ: ബിജെപിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന കൊടിയെ ഭയക്കുന്നുണ്ടെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.ഫാസിസത്തെ തോൽപിക്കാൻ ചുവന്ന കൊടിക്ക് കഴിയുമെന്ന് നരേന്ദ്ര മോദിക്ക് അറിയാം. ഈ ശക്തിയാണ് അവർ ഭയക്കുന്നത്. ഈ ചരിത്രം അവർ മനസ്സിലാക്കണമെന്നും യെച്ചൂരി ബിജെപിക്ക് താക്കീത് നൽകി. 23-ാമത് സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ഫാസിസം റഷ്യയിലേക്ക് കുതിച്ചു കയറിയ സമയത്ത് മോസ്കോയുടെ ഒരു മൂലയിലേക്ക് കമ്മ്യൂണിസ്റ്റുകാർ ഒതുക്കപ്പെട്ടു. എന്നാൽ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ് ഹിറ്റ്ലറുടെ പട്ടാളത്തെ ആട്ടിപ്പായിച്ചു. അവിടെയും നിന്നില്ല, അവർ ബെർലിനിലേക്ക് കുതിച്ചു. അവിടെ ചുവന്ന കൊടി ഉയർത്തിക്കൊണ്ട് ലോകത്തോട് വിളിച്ചു പറഞ്ഞു, ഫാസിസം അവസാനിച്ചിരിക്കുന്നു എന്ന്. ഫാസിസം അവസാനിപ്പിച്ച കൊടിയെ മോദിക്കറിയാം, ബിജെപിക്കറിയാം. ഈ ശക്തിയെ ആണ് അവർ ഭയക്കുന്നത്, ഇതായിരുന്നു യെച്ചൂരിയുടെ വാക്കുകൾ .
അതുകൊണ്ടുതന്നെ ഈ പാർട്ടിയെ ഇല്ലാതാക്കാം എന്ന് ആരും കരുതേണ്ടെന്നും, അങ്ങനെ ചിന്തിക്കുന്നവർ ചെങ്കൊടിയുടെ ചരിത്രം ഓർക്കുകയെന്നും യെച്ചൂരി ആവർത്തിച്ചു. .ഇടത് പക്ഷത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയെന്നതാണ് പാർട്ടി കോൺഗ്രസിന്റെ പ്രധാന അജണ്ട. ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ ഐക്യവും ശക്തിപ്പെടുത്തണം. എല്ലാ മതനിരപേക്ഷ ശക്തികളയും ഒന്നിപ്പിക്കും. ഹിന്ദുത്വ ശക്തിയെ എതിർക്കാൻ എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കണം. അതിന് സിപിഎം മുൻകൈയ്യെടുക്കും.
അതേ സമയം പാർട്ടി സെമിനാറിൽ പങ്കെടുക്കാൻ നേതാക്കൾക്ക് അനുമതി നൽകാത്ത കോൺഗ്രസ് നിലപാടിനെയും യെച്ചൂരി വിമർശിച്ചു.സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ മതേതര പാര്‍ട്ടികള്‍ ശ്രമിക്കണം. എവിടെ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കോൺഗ്രസ് മതനിരപേക്ഷതയോടൊപ്പമാണോ അല്ലയോ എന്ന് രാജ്യത്തോട് തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു.
Comments