ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇന്ന് വെർച്വൽ യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനും ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനും വേണ്ടിയാണ് യോഗം നടത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി-ബൈഡൻ കൂടിക്കാഴ്‌ച്ചയെ ലോകം ഉറ്റുനോക്കുകയാണ്.
ഇന്ത്യയും അമേരിക്കയും തമ്മിലുളള സാമ്പത്തിക സഹകരണം ശക്തമാക്കുക ഇരു സർക്കാരുകളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്നിവയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തെ നിശ്ചലമാക്കിയ കൊറോണ മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തൽ, അന്താരാഷ്‌ട്ര നിയമങ്ങളിൽ തടസ്സങ്ങൾ ഇല്ലാതാക്കുക, ജനാധിപത്യം, ഇന്തോ-പസഫിക് മേഖലകളുടെ വികസനം എന്നിവയും യോഗത്തിൽ ചർച്ചയാകും.
യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ സംബന്ധിച്ചും അത് ആഗോള തലത്തിൽ വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ചും അമേരിക്ക കൂടുതൽ വിവരങ്ങൾ തേടും. ഇത് സംബന്ധിച്ച് നിർണായക തീരുമാനങ്ങളും ഇരു രാജ്യങ്ങളും സ്വീകരിക്കും എന്നും വിവരമുണ്ട്. പ്രസിഡന്റ് ബൈഡൻ അവസാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നത് മാർച്ചിലാണ്. ക്വാഡ് നേതാക്കളുമായുള്ള യോഗത്തിലായിരുന്നു ഇത്.
Comments