കണ്ണൂർ: പാർട്ടികോൺഗ്രസുമായി ബന്ധപ്പെട്ട് ഇസ്രയേലിനെതിരെ പ്രമേയം പാസാക്കി സിപിഎം. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സിപിഎമ്മിന്റെ പ്രമേയം. ഇന്ത്യ ഇസ്രയേലുമായുള്ള സൈനിക സഹകരണം ഉടൻ അവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ നിർദ്ദേശമുണ്ട്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് ഇസ്രയേലുമായി ഇന്ത്യ അടുത്ത ബന്ധം സ്ഥാപിച്ചതെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
എല്ലാ പാർട്ടികോൺഗ്രസിലും അനുവർത്തിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ നിലപാട് തന്നെയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിലും ആവർത്തിച്ചിരിക്കുന്നത്. പലസ്തീനിലെ സാധാരണക്കാരെ ഇസ്രയേൽ വെടിവെച്ചു കൊല്ലുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഗാസയിലെ ജനങ്ങൾ പോഷകാഹാരമില്ലാത്തവരായതിനു പിന്നിൽ ഇസ്രയേലിന്റെ ഇടപെടലാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ആർ.എസ്.എസും സയണിസ്റ്റുകളും തമ്മിലുള്ള ബന്ധം കാരണമാണ് ഇന്ത്യ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതെന്നാണ് പ്രമേയത്തിൽ പറയുന്നത്. പലസ്തീൻ – ഇസ്രയേൽ വിഷയത്തിൽ ഐക്യ രാഷ്‌ട്രസഭയിൽ ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് ബിജെപി സർക്കാരിന്റെ കാലത്താണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ഇന്ത്യ ഇസ്രയേലുമായുള്ള എല്ലാ സഹകരണങ്ങളും ഉടനടി ഉപേക്ഷിക്കണമെന്നും പലസ്തീന്റെ രൂപീകരണത്തിൽ പങ്കു വഹിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. അതേ സമയം ഗാസയിൽ നിന്ന് ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്ന ഹമാസ് ഭീകരരെപ്പറ്റി പ്രമേയത്തിൽ പരാമർശമില്ല.















