ഇൻഡോർ: ജനങ്ങൾ ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയ്യാറാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര. തനിക്ക് രാഷ്ട്രീയം മനസ്സിലാകും, രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള അവസരമായി രാഷ്ര്ടീയ പ്രവേശനത്തെ കാണുമെന്നും റോബർട്ട് വാദ്ര വ്യക്തമാക്കി.
ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ഒരു പ്രാദേശിക ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റോബർട്ട് വാദ്ര തന്റെ അഭിപ്രായം പങ്കുവെച്ചത്. “ഞാൻ ജനങ്ങളെ പ്രതിനിധീകരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ തീർച്ചയായും രാഷ്ട്രീയത്തിലേക്ക് വരും, അവർക്ക് വേണ്ടി എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ കഴിയുമെങ്കിൽ, നടപടി സ്വീകരിക്കും,” അങ്ങനെ ചെയ്യുന്നതിലൂടെ, ജനങ്ങളെ സേവിക്കാൻ തനിക്ക് ഒരു അവസരം ലഭിക്കുകയാണെന്നും വാദ്ര പറഞ്ഞു.
10 വർഷത്തിലേറെയായി ഞാൻ ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഭാവിയിലും തുടരും. രാഷ്ട്രീയത്തിൽ പ്രവേശിച്ചാലും ഇല്ലെങ്കിലും, ഈ പ്രവർത്തനങ്ങൾ തുടരും, കാരണം ഇതും ജനങ്ങളെ സേവിക്കുന്ന പ്രവൃത്തിയാണ്, വാദ്ര കൂട്ടിച്ചേർത്തു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ഇടയിലാണ് താനുള്ളത്. അവർ തനിക്കൊപ്പമാണെന്നും വാദ്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ തനിക്ക് അസ്വസ്ഥത തോന്നുന്നുവെന്നാണ് റോബർട്ട് വാദ്ര പ്രതികരിച്ചത്.രാജ്യത്ത് ഇന്ന് ഏത് തരത്തിലുള്ള രാഷ്ട്രീയമാണ് നടക്കുന്നതെന്നും രാജ്യം എങ്ങനെ മാറുന്നുവെന്നും ഞങ്ങൾ കുടുംബത്തിൽ ദിവസവും ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം യുപി തിരഞ്ഞെടുപ്പിൽ ഭാര്യ പ്രിയങ്കയുടെ പ്രകടനത്തിലും വാദ്ര അഭിമാനം പങ്കുവെച്ചു. ഞാൻ പ്രിയങ്കയ്ക്ക് 10ൽ 10 നൽകും എന്നായിരുന്നു വാദ്രയുടെ വാക്കുകൾ. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റിൽ രണ്ട് സീറ്റ് മാത്രമാണ് കോൺഗ്രസ് നേടിയത് എന്നതും ശ്രദ്ധേയമാണ്.
Comments