ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീണ്ടും കുരുക്കിലേക്ക്. നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തു.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആംആദ്മി ഖലിസ്ഥാൻ സംഘങ്ങളിൽ നിന്നായി 16 ദശലക്ഷം ഡോളർ തുക കൈപ്പറ്റിയെന്ന് ലഫ്. ഗവർണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഖലിസ്ഥാൻ ഭീകരൻ ദേവേന്ദ്ര പാൽ ഭുള്ളറുടെയും മറ്റുള്ളവരുടെയും മോചനത്തിനായി ഈ ഫണ്ട് ഉപയോഗിച്ചുവെന്നാണ് പരാതി.
വേൾഡ് ഹിന്ദു ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറി അഷോ മോണികയാണ് വി.കെ സക്സേനയ്‌ക്ക് പരാതി നൽകിയത്. എഎപി പ്രവർത്തകനായ മുനിഷ് കുമാർ റയ്സാദ സമൂഹമാദ്ധ്യമമായ എക്സിൽ പങ്കുവച്ച പോസ്റ്റും സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ വീഡിയോ ദൃശ്യം ഉൾപ്പടെയാണ് പരാതിപ്പെട്ടത്.