പിതാവില്ലാതെ കുഞ്ഞുങ്ങൾ സാധ്യമാണെന്ന കണ്ടെത്തലുമായി ചൈന. പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ വിജയിച്ചാണ് ചൈനീസ് ശാസ്ത്രജ്ഞർ ഈ മേഖലയിൽ വിജയം നേടിയത്. ചൈനയിലെ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയത്. സാധാരണ ഗതിയിൽ പക്ഷികളും മൃഗങ്ങളും പാമ്പുകളുമെല്ലാം പാത്തെനോജെനെസിസിലൂടെ പിതാവിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. സസ്തനികളിൽ ഇത് സാധ്യമായിരുന്നില്ല. എന്നാൽ സസ്തനികളിലും സമാനമായ രീതിയിൽ പിതാവില്ലാതെ കുട്ടികളെ ജനിപ്പിക്കാമെന്നാണ് ഷാങ്‌ഹോയ് ജിയാവോ തോങ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ തെളിയിച്ചിരിക്കുന്നത്.
എലിയുടെ വളർച്ചയെത്തിയ അണ്ഡത്തിൽ, ബീജം വഴി മാറ്റം ഉണ്ടാക്കാവുന്ന ഏഴ് മേഖലകളിലെ ജനിതക രേഖകളിൽ ഇതിനായി മാറ്റം വരുത്തി. ഇത്തരത്തിൽ മാറ്റിയെടുത്ത അണ്ഡം പെൺ എലികളിൽ നിക്ഷേപിച്ചു. ഈ പെൺഎലി സ്വാഭാവികമായ ഗർഭാവസ്ഥകളിലൂടെ കടന്നു പോവുകയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. അതേസമയം ഈ എലിക്കുഞ്ഞുങ്ങളിൽ ഒരെണ്ണം മാത്രമാണ് പൂർണ്ണ വളർച്ച കൈവരിച്ചത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ഇനിയും കൂടുതൽ ഗവേഷങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
പുരുഷ ബിജത്തിന്റെ സഹായമില്ലാതെ തന്നെ അണ്ഡങ്ങളിൽ കൃത്യമായ മാറ്റം വരുത്തി ഭ്രൂണമാക്കി വളർത്തിയെടുക്കാനാകുമെന്നത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. സസ്തനികളിൽ നടത്തിയ ഈ പരീക്ഷണം ഭാവിയിൽ കൃഷി, വൈദ്യശാസ്ത്രം മേഖലകളിൽ കൂടുതൽ സഹായകമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
Comments