കേപ്ടൗൺ: പുതിയ കൊറോണ ഉപവകഭേദം കണ്ടെത്തി ആഫ്രിക്കൻ ശാസ്ത്രജ്ഞർ. ഒമിക്രോൺ വകഭേദത്തിന്റെ രണ്ട് പുതിയ ഉപവകഭേദമായ ബിഎ.4, ബിഎ.5 എന്നിവയാണ് കണ്ടെത്തിയത്.
വൈറസിന്റെ പുതിയ വകഭേദത്തെ സംബന്ധിച്ച് പഠനം പുരോഗമിക്കുകയാണ്. ബിഎ.4, ബിഎ.5 വൈറസിന്റെ വ്യാപന ശേഷി എപ്രകാരമാണെന്ന് കണ്ടെത്താൻ സമയമെടുക്കുമെന്നും നിലവിൽ അപായ സൂചനകൾ ഇല്ലെന്നും ദക്ഷിണാഫ്രിക്കയിലെ പകർച്ചവ്യാധി പഠനവിഭാഗം ഡയറക്ടർ ടൂലിയോ ഡി ഒലിവെയ്‌റ വ്യക്തമാക്കി.
പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത് വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ്. ദക്ഷിണാഫ്രിക്ക, ബോട്‌സ്‌വാന, ബെൽജിയം, ജെർമനി, ഡെൻമാർക്ക്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് സാമ്പിളുകൾ. ബിഎ.4, ബിഎ.5 സ്ഥിരീകരിച്ച ആർക്കും തന്നെ മരണം സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ലെന്നും നിലവിൽ ഭയപ്പെടാനില്ലെന്നും ഡി ഒലിവെയ്‌റ പറഞ്ഞു.
ബോട്‌സ്‌വാനയിൽ കഴിഞ്ഞ വർഷം നവംബറിലാണ് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. യുകെ, അമേരിക്ക, ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വൻ തോതിൽ രോഗവ്യാപനം ഉണ്ടാകുന്നതിന് ഒമിക്രോൺ വകഭേദം കാരണമായിരുന്നു. ശേഷം ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎ.1, ബിഎ.2 എന്നിവ സ്ഥിരീകരിച്ചു. ഏതാനും നാളുകൾക്ക് മുമ്പാണ് ഈ രണ്ട് ഉപവകഭേദങ്ങളുടെയും മിശ്രിത രൂപമായ എക്‌സ്ഇ വകഭേദം കണ്ടെത്തിയത്.
കൊറോണ വൈറസിന്റെ വകഭേദങ്ങളും ഉപവകഭേദങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടേയും വിലയിരുത്തൽ. എല്ലാ നാല് മാസം കൂടുമ്പോഴും പുതിയ വകഭേദമുണ്ടാകുമെന്നും അതിനാൽ വൈറസ് വ്യാപനത്തിന് അന്ത്യം കുറിച്ചുവെന്ന് ലോകരാജ്യങ്ങൾ തെറ്റിദ്ധരിക്കരുതെന്നും ഐക്യരാഷ്‌ട്ര സഭയും മുന്നറിയിപ്പ് നൽകിയിരുന്നു.
Comments