ന്യൂഡൽഹി : വിദേശ നിർമ്മിത വാക്‌സിനുകളേക്കാൾ മികച്ചത് ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകളാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല. മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾക്ക് മറ്റ് വാക്‌സിനുകളേക്കാൾ ഫലപ്രാപ്തിയുണ്ടെന്നും അവ മികച്ച സംരക്ഷണം നൽകുന്നുണ്ടെന്നും പൂനാവാല പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ നിർമ്മിത വാക്‌സിനുകളായ ഫൈസർ, മോഡേണ എന്നിവയേക്കാൾ മികച്ചത് ഇന്ത്യൻ നിർമ്മിത വാക്‌സിനുകൾ തന്നെയാണ്. കൊറോണ വൈറസിനെതിരെ അവ മികച്ച സംരക്ഷണം നൽകുന്നുണ്ട്. ഫൈസറും മോഡേണയും രാജ്യത്ത് വിതരണം ചെയ്യാത്തത് നല്ല തീരുമാനമാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആളുകൾ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് വരെ എടുത്തിട്ടും കൊറോണ ബാധിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ അതല്ല സ്ഥിതി. ഇവിടെ രോഗബാധ വളരെ കുറവാണെന്ന് പൂനാവാല വ്യക്തമാക്കി.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിൻ 80 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു കഴിഞ്ഞു. 10 കോടിയോളം വാക്‌സിനാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ഇപ്പോൾ കൊറോണ വ്യാപനം കുറഞ്ഞിരിക്കുകയാണ്, അതുകൊണ്ട് തന്നെ വാക്‌സിന്റെ ആവശ്യകതയും കുറഞ്ഞു.
യുവാക്കൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പൂനാവാല നേരത്തെ പ്രശംസിച്ചിരുന്നു. ഇത് ഭാവിയിൽ വന്നേക്കാവുന്ന മഹാമാരി ഇല്ലാതാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടാം ഡോസ് വാക്‌സിനും ബൂസ്റ്റർ ഡോസും തമ്മിലുള്ള സമയപരിധി കുറയ്‌ക്കാനും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഒൻപത് മാസത്തിൽ നിന്ന് ആറ് മാസമാക്കി കുറയ്‌ക്കണമെന്നാണ് പൂനാവാല ആവശ്യപ്പെട്ടത്.
Comments