ന്യൂഡൽഹി : രാജസ്ഥാൻ സർക്കാരിന്റെ ഗൂഢാലോചനകൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ബിജെപി എംപിയും യുവമോർച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ. സംസ്ഥാനത്ത് സംഘർഷം നടത്താൻ ഗെഹലോട്ട് സർക്കാർ അക്രമികൾക്ക് കൂട്ടുനിൽക്കുകയാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. കരൗലിയിൽ നടന്ന ആക്രമണത്തിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞയാഴ്ചയാണ് രാജസ്ഥാനിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കരൗലിയിൽ ഹിന്ദു റാലിയ്‌ക്ക് നേരെ ആക്രമണം നടന്നത്. ഇതിന് നാല് ദിവസം മുൻപ് പോപ്പുലർ ഫ്രണ്ട് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. തക്ക സമയത്ത് നടപടി എടുത്തിരുന്നെങ്കിൽ സംഘർഷം ഒഴിവാക്കാമായിരുന്നു എന്നാണ് പോലീസ് മേധാവികൾ ഉൾപ്പെടെ പറഞ്ഞത്. എന്നാൽ ഈ വിവരങ്ങൾ പുറത്ത് വരുമോ എന്ന ഭയന്നാണ് ഇന്ന് ബിജെപി പ്രവർത്തകരെ പോലും കരൗലിയിലേക്ക് പ്രവേശിപ്പിക്കാതിരുന്നത്. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് രാജസ്ഥാനിൽ നടപ്പിലാക്കുന്നത് എന്നും തേജസ്വി സൂര്യ ആരോപിച്ചു.
ഇന്ന് രാജസ്ഥാനിലെ കരൗലി സന്ദർശിക്കാനായി തേജസ്വി സൂര്യ സംഘടിപ്പിച്ച ‘ന്യായ യാത്ര’ പോലീസ് തടഞ്ഞിരുന്നു. കരൗലിയിൽ സംഘർഷത്തിന് ഇരയായ കുടുംബങ്ങളെ സന്ദർശിക്കാൻ സംഘടിപ്പിച്ച റാലിയാണ് പോലീസ് തടഞ്ഞത്. ഇതിന് പിന്നാലെ തേജസ്വി സൂര്യയെയും അനുയായികളെയും രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഏപ്രിൽ രണ്ട് മുതലാണ് കരൗലിയിൽ സംഘർഷം ആരംഭിച്ചത്. ഹിന്ദു ആചാരപ്രകാരമുള്ള നവ സംവത്സർ ആഘോഷത്തോട് അനുബന്ധിച്ച് പ്രദേശത്തെ ജനങ്ങൾ റാലി നടത്തിയിരുന്നു. എന്നാൽ ഇതിൽ വിദ്വേമുണ്ടായ മതമൗലികവാദികൾ റാലിയിലേക്ക് കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചു. വിശ്വഹിന്ദു പരിഷത്ത്, രാഷ്‌ട്രീയ സ്വയംസേവക് സംഘ്, ബജ്റംഗ്ദൾ പ്രവർത്തകർ ചേർന്നായിരുന്നു റാലിക്ക് നേതൃത്വം നൽകിയത്. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് കൂടിയായിരുന്നു റാലി കടന്നുപോയിരുന്നത്. ഇതാണ് അക്രമത്തിന് വഴിവെച്ചത്.















