കാഠ്മണ്ഡു: വാലാണെന്ന് പറഞ്ഞ് പലരും കളിയാക്കുമ്പോൾ ആദ്യം ലജ്ജയായിരുന്നു 16-കാരനായ ദേശാന്ത് അധികാരിക്ക് തോന്നിയത്. എന്നാൽ ഇനിയും അത് മറച്ചുവെക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് നേപ്പാൾ സ്വദേശിയായ ഈ കൗമാരക്കാരൻ.
70 സെന്റിമീറ്റർ നീളമുള്ള മുടിയാണ് വാലിന്റെ രൂപത്തിൽ ദേശാന്തിനുള്ളത്. നട്ടെല്ലിന് അടിയിൽ നിന്ന് ആരംഭിക്കുന്ന ഈ മുടിയുടെ നീളം കണ്ട് പലരും ദേശാന്തിന് വാലാണെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. അതിനാൽ അത് മറച്ചുവെച്ചായിരുന്നു ദേശാന്ത് ജീവിച്ചിരുന്നത്. എന്നാൽ കുറച്ചുനാളുകൾക്ക് മുമ്പ് പരിചയപ്പെട്ട ഒരു വ്യക്തി ദേശാന്തിനെ ഹനുമാൻ സ്വാമിയോട് ഉപമിച്ചുവെന്നും അതിന് ശേഷം തനിക്ക് അതുവരെ തോന്നിയിരുന്ന ലജ്ജയെല്ലാം മാറുകയായിരുന്നുവെന്നും ദേശാന്ത് പറഞ്ഞു.
ദേശാന്തിന്റെ നട്ടെല്ലിന് അടിഭാഗത്ത് നിന്നും നീളത്തിലുള്ള മുടി വളരുന്നത് കണ്ട് ആശങ്കയിലായ മാതാപിതാക്കൾ അവനെ നിരവധി ഡോക്ടർമാരെ കാണിച്ചിരുന്നു. നേപ്പാളിലെ ഒട്ടുമിക്ക ആശുപത്രിയിലും ചികിത്സ തേടിയതിന് ശേഷം വിദേശത്തും ചികിത്സയ്‌ക്കായി അവർ പോയി. എന്നട്ടും മുടി വളർച്ച തടയുന്നതിന് പരിഹാരം ലഭിച്ചില്ല. ആദ്യമൊക്കെ വളരെ വിഷാദവും ആശങ്കയും തോന്നിയെങ്കിലും പിന്നീട് ദേശാന്തിന് മാത്രം ലഭിച്ച സവിശേഷതയായാണ് ഈ വാലിനെ അവർ നോക്കിക്കണ്ടത്.
ഒരിക്കൽ ടിക്ക്‌ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ദേശാന്തും അവന്റെ ‘വാലും’ വൈറലാകുന്നത്. വാലുള്ള പയ്യനെന്ന് എല്ലാവരും വിശേഷിപ്പിച്ചുവെന്നും അതിൽ സന്തോഷം മാത്രമാണ് തോന്നിയതെന്നും ദേശാന്ത് പറയുന്നു. ഇപ്പോൾ വാൽ രൂപത്തിലുള്ള മുടി മുറിച്ചുകളയാൻ ദേശാന്ത് ശ്രമിക്കാറില്ല. മറ്റുള്ളവരിൽ നിന്ന് മറയ്‌ക്കാറുമില്ല. താൻ വളരെ സംതൃപ്തനാണെന്നും തനിക്ക് മാത്രമുള്ള ഈ സവിശേഷതയിൽ സന്തോഷം മാത്രമേ ഉള്ളൂവെന്നും ദേശാന്ത് പറയുന്നു.
Comments