ബ്രസീലിയ: ശരീരത്തിൽ രൂപമാറ്റം വരുത്തി ലോക പ്രശസ്തനാകുകയും മനുഷ്യ സാത്താൻ എന്ന പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്യുന്ന മൈക്കൽ ഫരോ ഡോ പ്രാഡോയ്‌ക്ക് കേൾവി ശക്തി നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. തന്റെ ഇരുചെവികളും അറുത്തുമാറ്റി, ബോഡി മോഡിഫിക്കേഷന്റെ അതിഭീകരമായ തലത്തിലേക്ക് പ്രവേശിച്ചതോടെയാണ് മൈക്കലിന് കേൾവി നഷ്ടപ്പെട്ടിരിക്കുന്നത്.
എന്നാൽ എന്തിനാണ് ഇപ്പോൾ ചെവി അറുത്തുമാറ്റിയതെന്ന ആളുകളുടെ സംശയത്തിന് ബ്രസിലീയനായ മൈക്കൽ നൽകിയത് അമ്പരപ്പിക്കുന്ന പ്രതികരണമാണ്. കൊറോണ മഹാമാരി മൂലം മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്. എന്നാൽ ചെവിയില്ലാത്തതിനാൽ തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യം വരില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മെക്‌സിക്കൻ ഡോക്ടറായ ഗറ്റൂ മൊറേനോ ആണ് മൈക്കലിന്റെ ചെവി അറുത്തുമാറ്റുന്ന രൂപമാറ്റ ശസ്ത്രിക്രിയ നടത്തിയത്.
ശരീരത്തിന്റെ 85 ശതമാനവും ടാറ്റൂ ചെയ്ത മൈക്കൽ അത്യധികം അപകടകരമായ അനവധി രൂപമാറ്റങ്ങൾ ശരീരത്തിൽ വരുത്തിയിട്ടുണ്ട്. ഏകദേശം 60ഓളം തവണ രൂപമാറ്റ ശസ്ത്രക്രിയകൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. തലയിൽ മുഴകൾ വെച്ചുപിടിപ്പിച്ചിട്ടുള്ള മൈക്കൽ അദ്ദേഹത്തിന്റെ മൂക്കിന്റെ ഒരു വശം ചെത്തിക്കളയുകയും ഒരു വിരൽ അറുത്തുമാറ്റുകയും ചെയ്തിട്ടുണ്ട്. കൂടാതെ വയറ്റിലെ പൊക്കിൾക്കൊടി ദ്വാരവും ശസ്ത്രക്രിയയിലൂടെ അടച്ചു.
ഏറ്റവും ഒടുവിലായി ചെവികൾ കളഞ്ഞതോടെ വലിയ വിമർശനങ്ങളും മൈക്കലിനെതിരെ ഉയരുന്നുണ്ട്. മാസ്‌ക് ധരിക്കുക എന്നതിലുപരി മറ്റ് പല ധർമ്മങ്ങളും ചെവിക്കുണ്ട് എന്ന വസ്തുത അദ്ദേഹത്തിന് അറിയാതെയാണോ എന്നും മൈക്കൽ ഇനിയെങ്ങനെ ഇയർഫോൺ വെക്കുമെന്നും ചോദ്യമുയർന്നു. ഇതെല്ലാം മാനസിക വിഭ്രാന്തിയുടെ മറ്റൊരു വേർഷനാണെന്നും പലരും അഭിപ്രായപ്പെട്ടു.
Comments