അഹമ്മദാബാദ് : ഹനുമാൻ ജയന്തി ദിനത്തിൽ ഭഗവാൻ ഹനുമാന്റെ കൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിന് സമർപ്പിക്കും. രാവിലെ 11 മണിയ്‌ക്ക് വെർച്വലായാണ് അദ്ദേഹം ഹനുമാൻ പ്രതിമ ജനങ്ങൾക്ക് സമർപ്പിക്കുക. ഹനുമാൻജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് ഹനുമാൻ ശില നിർമ്മിച്ചത്.
ഇന്നാണ് രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന വിശിഷ്ട സമ്മാനം ആണ് 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ. ഉദ്ഘാടനത്തിന് ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
ഗുജറാത്തിലെ മോർബിയിൽ ആണ് ഹനുമാൻ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ നാല് വശങ്ങളിലായി നാല് ഹനുമാൻ പ്രതിമകൾ സ്ഥാപിക്കുകയാണ് ഹനുമാൻജി 4 ധാം പ്രൊജക്ട്. ഇതിന്റെ ഭാഗമായി നിർമ്മിച്ച രണ്ടാമത്തെ ഹനുമാൻ ശിലയാണ് മോർബിയിലെ ബാപ്പു കേശവാനന്ദ് ജി ആശ്രമത്തിൽ നിർമ്മിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ശില ഷിംലയിലാണ് സ്ഥാപിച്ചിരുന്നത്. രണ്ട് വർഷം കൊണ്ടാണ് ഇവിടുത്തെ ശിലയുടെ നിർമ്മാണം പൂർത്തിയാക്കിയത്. രാജസ്ഥാനിൽ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതിമകൾ നിർമ്മിക്കുന്നത്. 1500 ടൺ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ശില നിർമ്മിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ ഹനുമാൻ പ്രതിമയുടെ നിർമ്മാണം രാമേശ്വരത്ത് ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
Comments