തിരുവനന്തപുരം: 15 ദിവസം നീട്ടി നൽകിയിട്ടും കേരളത്തിൽ കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്‌ന് ലഭിച്ചത് തണുപ്പൻ പ്രതികരണം. കൂടുതൽ ആളുകളെ ചേർക്കാനായി ഓൺലൈൻ അംഗത്വ വിതരണം ഉൾപ്പെടെ പരീക്ഷിച്ചിട്ടും ലക്ഷ്യമിട്ടതിന്റെ പകുതി പേർക്ക് മാത്രമാണ് അംഗത്വം വിതരണം ചെയ്യാൻ കഴിഞ്ഞത്. ഇന്നലെ അംഗത്വ ക്യാമ്പെയ്ൻ അവസാനിക്കുകയും ചെയ്തു.
50 ലക്ഷം അംഗങ്ങളെയാണ് കേരളത്തിൽ കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നത്. ഡിജിറ്റൽ അംഗത്വ വിതരണത്തിലൂടെ 11 ലക്ഷം പേർ പരമാവധി അംഗത്വം നേടി എന്നാണ് കണക്ക്. കടലാസ് അംഗത്വ രീതിയിൽ ഉള്ള കണക്കുകൾ പുറത്ത് വിട്ടിട്ടില്ല. ഓരോ ബൂത്തിലും 150 ഫോമുകൾ ആണ് വിതരണം ചെയ്തത്. ഇതനുസരിച്ച് ഏകദേശം 35 ലക്ഷം ഫോമുകൾ ആണ് വിതരണം ചെയ്തത്. അതിൽ അംഗത്വം സ്വീകരിച്ചവരുടെ കണക്കുകൾ ജില്ലകളിൽ നിന്ന് കെപിസിസിയ്‌ക്ക് ലഭ്യമാകുന്നതേ ഉള്ളൂ.
മാർച്ച് 25 മുതൽ 30 വരെ മെമ്പർഷിപ്പ് വാരാചരണം ഉൾപ്പെടെ നടത്തിയെങ്കിലും ആദ്യദിവസങ്ങളിലെ ആവേശം പിന്നീട് നിലനിർത്താനായില്ല. മാർച്ച് 23 ന് ഒറ്റ ദിവസം കൊണ്ട് 4.5 ലക്ഷത്തിൽ അധികം ആളുകൾ കോൺഗ്രസ് മെമ്പർഷിപ്പ് എടുത്തതായി പാർട്ടി അറിയിച്ചിരുന്നു. ഓരോ ബൂത്തിലും ബൂത്ത് ലെവൽ പ്രവർത്തകരെ എൻറോളറാക്കുകയും അവരിൽ നിന്ന് മെമ്പർഷിപ്പ് നൽകുകയുമായിരുന്നു ചെയ്തിരുന്നത്.
അഞ്ച് സംസ്ഥങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയം അടക്കം അംഗത്വ വിതരണത്തിൽ തിരിച്ചടിയായിട്ടുണ്ട്. നവംബർ ഒന്നിന് തുടങ്ങിയ ക്യാമ്പെയ്ൻ മാർച്ച് 31 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വിവിധ സംസ്ഥാന ഘടകങ്ങളുടെ അഭ്യർത്ഥന പരിഗണിച്ച് അംഗത്വ വിതരണം എഐസിസി 15 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
Comments