തിരുവനന്തപുരം: ദേശാഭിമാനി ദിനപത്രത്തിനെതിരെ വിമർശവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ വാർത്തയിൽ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയെന്നാണ് പരാതി. സിപിഐ പ്രതിനിധി ആയതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും, ഇതാണോ സാമൂഹിക നീതിയും സമത്വവുമെന്നും അദ്ദേഹം ചോദിക്കുന്നു.
ഡോ.ബി.ആർ.അംബേദ്കറിന്റെ ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് നിയമസഭാ സമുച്ചയത്തിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയത്. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇതിൽ നിന്നും ചിറ്റയം ഗോപകുമാറിന്റെ പേര് മാത്രം ഒഴിവാക്കിയതിനെതിരെ ആയിരുന്നു പ്രതിഷേധം. അതേസമയം സംഭവം വിവാദമായതോടെ ചിറ്റയം ഗോപകുമാർ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
ചിറ്റയം ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്,
ഇത് ഏപ്രിൽ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാർത്തയുമാണ്. ഏപ്രിൽ 14 ന് അംബേദ്ക്കർ ദിനത്തിൽ നിയമസഭയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുവാൻ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാർഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാർച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ഒഴിവാക്കി.
.
.
.
ഇതാണോ സാമൂഹ്യനീതി?
ഇതാണോ സമത്വം ?
ഞാൻ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?
Comments