അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരമേറ്റ് കഴിഞ്ഞ 200 ദിവസങ്ങൾക്കുള്ളിൽ ഭുപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനായി എടുത്ത തീരുമാനങ്ങൾ അദ്ദേഹത്തിന്റെ ഫലപ്രദമായ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി കത്തിൽ പറഞ്ഞു. ഭൂപേന്ദ്ര പട്ടേലിന് ഗുജറാത്തി ഭാഷയിലാണ് പ്രധാനമന്ത്രി കത്തയച്ചത്.
ഗുജറാത്ത് സന്ദർശനവേളയിൽ ജനങ്ങൾ പ്രകടിപ്പിച്ച സന്തോഷത്തേയും പ്രധാനമന്ത്രി കത്തിൽ പരാമർശിച്ചു. ഗുജറാത്തിലെ ജനങ്ങൾ തന്നോട് കാണിച്ച സ്‌നേഹത്തിൽ സന്തോഷവും നന്ദിയും അറിയിക്കുന്നുവെന്നാണ് പ്രധാനമന്ത്രി കത്തിൽ കുറിച്ചത്. അടുത്തിടെയാണ് ഭൂപേന്ദ്ര സർക്കാർ 200 ദിവസം പൂർത്തിയാക്കിയത്. എല്ലാ സമയത്തും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കുകയാണ് ഭൂപേന്ദ്രപട്ടേലെന്ന് പ്രധാനമന്ത്രി കത്തിൽ കുറിച്ചു.
ഭൂപേന്ദ്രയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള സമീപനമാണ് ജനങ്ങളുടെ സന്തോഷത്തിനാധാരം. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം രാജ്യത്തുടനീളമുള്ള ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിക്കുന്നു എത്തിന്റെ തെളിവാണ്. ജനങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുക എന്നത് കടമയും ഉത്തരവാദിത്വവുമാണെന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.
കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലും ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് നടന്നത്. വാക്‌സിനേഷൻ ഡ്രൈവ് വർദ്ധിപ്പിക്കുന്നതിനും വലിയ പങ്ക് വഹിച്ചു. പ്രത്യേകിച്ചും സ്ത്രീകളുടെ സ്വാധീനം വളരെ വലുതായിരുന്നു. ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ശ്രദ്ധേയവും മാതൃകാപരവുമാണെന്ന് വിശേഷിപ്പിച്ചു.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ഖേൽ മഹാകുംഭിന്റെ 11-ാം പതിപ്പിനേയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുജറാത്തിലെ സ്‌പോർട്‌സ് ഹബ് ആക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ വികസനത്തിനായി ഗുജറാത്ത് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും പ്രധാനമന്ത്രി കത്തിൽ കുറിച്ചു.
ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014ൽ പ്രധാനമന്ത്രിയായി അധികാരത്തിലേറും മുൻപ് 12 വർഷത്തിലേറെയായി ഗുജറാത്തിന്റെ അമരക്കാരൻ നരേന്ദ്രമോദിയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഗുജറാത്ത് ബിജെപിയുടെ കോട്ടയാണ്. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
Comments