ബെംഗളൂരു : മുസ്ലീം വിഭാഗത്തെ ലക്ഷ്യം വെച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ച് പോലീസ് സ്‌റ്റേഷൻ അക്രമിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന സൂചന നൽകി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
സംസ്ഥാനത്ത് പ്രശ്‌നമുണ്ടാക്കാൻ നോക്കുന്നവർക്ക് നൽകുന്ന വ്യക്തമായ മുന്നറിയിപ്പാണിതെന്നും നിയമം കൈയിലെടുക്കാൻ ആരും ധൈര്യപ്പെടരുതെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു . ഇത്തരം സംഘർഷങ്ങൾ സംസ്ഥാന സർക്കാർ വെച്ചുപൊറുപ്പിക്കില്ല.
“പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസ് മടിക്കില്ല. അതിന് പ്രേരിപ്പിച്ചവർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കും. ഇതിന് രാഷ്‌ട്രീയ നിറം നൽകരുത്. നമ്മൾ അത് നോക്കണം. – ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഇന്നലെ ഹൂബ്ലിയിൽ ചിലർ നിയമം കൈയിലെടുത്തു. വാട്‌സ്‌ആപ്പ് സന്ദേശം ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പോലീസ് സ്‌റ്റേഷനു മുന്നിൽ ചിലർ തടിച്ചുകൂടി പ്രശ്‌നമുണ്ടാക്കി. സംഭവത്തിൽ ചില പോലീസുകാർക്കും പരിക്കേറ്റു. പിന്നീട് കല്ലേറുണ്ടായി. ഇത് മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹൂബ്ലി പോലീസ് കമ്മീഷണർ അറിയിച്ചു. ഇത് ഇനിയും ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
Comments