ന്യൂഡൽഹി: വനിതാ ഐപിഎല്ലിനായുള്ള കാത്തിരിപ്പിന് ഉടൻ വിരാമമിട്ടേക്കുമെന്ന് സൂചന. അടുത്ത വർഷത്തോടെ വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ലക്ഷ്യമിടുന്നത്. ആറ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അടുത്ത വർഷത്തോടെ വനിതാ ഐപിഎൽ ആരംഭിച്ചേക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വനിതാ താരങ്ങളുടെ ലേലത്തിനായും മറ്റും ധാരാളം കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയ ശേഷം വനിതാ ഐപിഎൽ വൈകാതെ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
കഴിഞ്ഞ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർ യോഗം ചേർന്ന് ഇത് എങ്ങനെ ആസൂത്രണം ചെയ്യുമെന്നും എങ്ങനെ നടത്തുമെന്നും വിശദമായി ചർച്ച ചെയ്തിരുന്നു. ബിസിസിഐയും വനിതാ ഐപിഎൽ നടത്താൻ ആഗ്രഹിക്കുന്നു എന്നും, ലോകമെമ്പാടുമുള്ള വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി ഇത് ഉടൻ യാഥാർത്ഥ്യമാക്കുമെന്നുമാണ് സൂചന. ഔദ്യോഗിക സ്ഥിരീകരണത്തിന് മുൻപ് ഇക്കാര്യം എജിഎമ്മിൽ ചർച്ച ചെയ്യുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
Comments