ന്യൂഡൽഹി: വർഗീയ കലാപം നടത്തുന്നവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കുന്നതിന് എതിരെ ഇസ്ലാമിക സംഘടന സുപ്രീംകോടതിയിൽ. ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് ആണ് കോടതിയെ സമീപിച്ചത്. കുറ്റകൃത്യങ്ങൾ ഏതായാലും ശിക്ഷാ നടപടിയായി വീടുകൾ പൊളിക്കരുതെന്ന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അടുത്തിടെയായി ഈ അപകടകരമായ ബുൾഡോസർ രാഷ്‌ട്രീയം ആരംഭിച്ചതെന്ന് ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾക്കും ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾക്കും എതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സംഭവങ്ങളിൽ അന്വേഷണവുമായി ബന്ധമില്ലാത്തവരെ അതിന്റെ ഉത്തരവാദിത്വത്തിന്റെ പങ്കിൽ നിന്ന് മാറ്റിനിർത്തണമെന്നും ഹർജിയിൽ പറയുന്നു. കലാപത്തിലും കുറ്റകൃത്യങ്ങളിലും പങ്കുളളവരുടെ വീടുകൾ വിവിധ സംസ്ഥാന സർക്കാരുകൾ പൊളിച്ചു നീക്കുന്നത് അടുത്തിടെ വർദ്ധിച്ചുവരികയാണെന്നും അതുകൊണ്ടാണ് ഹർജി നൽകുന്നതെന്നും സംഘടന വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ച മദ്ധ്യപ്രദേശിലെ ഖാർഗോണിൽ ഉൾപ്പെടെ ശ്രീരാമനവമി ശോഭായാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തിയവരുടെ അനധികൃത നിർമാണങ്ങൾ പോലീസ് പൊളിച്ചുനീക്കിയിരുന്നു. കല്ലേറ് നടത്തി മണിക്കൂറുകൾക്കകമായിരുന്നു ഈ നടപടി. യുപിയിലും പീഡനങ്ങളിലും വർഗീയ സംഘർഷങ്ങളിലും പ്രതികളായവർക്കെതിരെയും ക്രിമിനലുകൾക്കെതിരെയും ബുൾഡോസർ ആണ് പോലീസ് ആയുധമാക്കുന്നത്. പോലീസിന് പിടികൊടുക്കാതെ അക്രമം തുടരുന്നവർക്കെതിരെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടർക്കഥയാക്കിയവർക്കെതിരെയുമാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.
Comments