മുംബൈ : സംസ്ഥാനത്ത് മസ്ജിദുകളിൽ ഉൾപ്പെടെ ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്‌ട്ര സർക്കാർ. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗം വിലക്കണമെന്ന ആവശ്യം നവനിർമ്മാൺ സേന ശക്തമാക്കിയതോടെയാണ് നടപടി. മതപരമായ പരിപാടികൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ നിന്നും അനുമതി വാങ്ങണമെന്ന് സർക്കാർ അറിയിച്ചു.
മസ്ജിദുകളിലും മറ്റ് മതകേന്ദ്രങ്ങളിലും ഉച്ചഭാഷിണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്. മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ദിലീപ് വൽസേ ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് ഇന്ന് ഡിജിപിയുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചഭാഷിണി ഉപയോഗത്തിന് സർക്കാർ ഉത്തരവ് വേണമെന്ന് ദിലീപ് വൽസേ അറിയിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ചർച്ച നടത്തിയെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നിലയും, മറ്റ് സ്ഥിതിഗതികളും നിരന്തരം വിലയിരുത്തിവരികയാണെന്ന് ദിലീപ് വൽസേ പറഞ്ഞു. സംസ്ഥാനത്തെ സമാധാന നില തകർക്കാൻ ആരെയും അനുവദിക്കില്ല. ഇത്തരക്കാർക്കതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബംഗളൂരുവിലും ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമായി കണക്കാക്കാൻ കഴിയില്ലെന്നും, അതിനാൽ പൊതുസ്ഥലങ്ങളിൽ ഇതിന്റെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുകയോ, നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. 2016 ലാണ് ഹൈക്കോടതി ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയും, ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നില്ല. അടുത്തിടെ ഉച്ചഭാഷിണികളുടെ നിരോധനം ഏർപ്പെടുത്ത് നവനിർമ്മാൺ സേന രംഗത്ത് വരികയും, ആഭ്യന്തര മന്ത്രാലയത്തിന് ഉൾപ്പെടെ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ നടപടി.
Comments