ചെന്നൈ : കൂട്ടക്ഷരം എഴുതാൻ പഠിക്കാത്തതിനെ തുടർന്ന് തമിഴ്‌നാട്ടിൽ എൽകെജി വിദ്യാർത്ഥിയെ ക്രിസ്ത്യൻ സ്‌കൂൾ അദ്ധ്യാപകർ അതിക്രൂരമായി മർദ്ദിച്ചു. ചെന്നൈ സ്വദേശിയായ നാല് വയസ്സുകാരനാണ് ക്രൂരതയ്‌ക്ക് ഇരയായത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ അദ്ധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ചെന്നൈ പ്രമുഖ ക്രിസ്ത്യൻ സ്‌കൂൾ ആയ ഡോൺ ബോസ്‌കോ മെട്രിക്കുലേഷൻ സ്‌കൂളിലാണ് സംഭവം. കുട്ടിയെ നേരത്തെയും അദ്ധ്യാപകർ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇത് അറിഞ്ഞ മാതാപിതാക്കൾ കുട്ടിയെ മർദ്ദിക്കരുതെന്ന് അദ്ധ്യാപകരെ താക്കീത് നൽകിയിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും കുട്ടിയെ മർദ്ദിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മർദ്ദനമേറ്റ് അവശനായ കുട്ടി രാവിലെവരെ കിടക്കുക തന്നെയായിരുന്നു. പിന്നീട് രാവിലെ സ്‌കൂളിലേക്ക് പോകാൻ നിർബന്ധിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞ് കുട്ടി വാശിപിടിച്ച് കരഞ്ഞു. തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് മർദ്ദന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ കുഴഞ്ഞു വീണ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. അദ്ധ്യാപകർ വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രൂരതകളെക്കുറിച്ചും കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം പഠിക്കാത്തതിനാണ് തങ്ങൾ മർദ്ദിച്ചത് എന്നാണ് അദ്ധ്യാപകരുടെ വാദം. കുട്ടിയോട് കൂട്ടക്ഷരം എഴുതി പഠിക്കാൻ നിർദ്ദേശിച്ചിരുന്നെന്നും, മറ്റ് കുട്ടികൾ പഠിച്ചിട്ടും ഈ കുട്ടി മാത്രം പഠിച്ചില്ലെന്നും അദ്ധ്യാപകർ പറയുന്നു.
Comments