ന്യൂഡൽഹി: സംസ്ഥാനത്തെ പ്രതിദിന കൊറോണ കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രം. രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന ആരോഗ്യവകുപ്പ് നിർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തരുത് എന്നാവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്ത് നൽകിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോഗ്യ സെക്രട്ടറി ലവ് ആഗർവാളാണ് കേരളത്തിന് കത്തയച്ചത്.
പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കാത്തത് കൊറോണ അവലോകനത്തെ ബാധിക്കുന്നുവെന്നും, ഏപ്രിൽ 13 മുതൽ കേരളം കണക്കുകൾ അറിയിച്ചിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സർക്കാർ തലത്തിൽ കൊറോണ പരിശോധനയും വിവരശേഖരണവും തുടരുമെന്നും കണക്കുകൾ ഇനിമുതൽ പുറത്തുവിടില്ലെന്നുമാണ് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്.
2020 ജനുവരി 30 മുതലാണ് പ്രതിദിന കൊറോണ കണക്കുകൾ സർക്കാർ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്. രണ്ടര വർഷത്തോളം എല്ലാ ദിവസവും കൊറോണ കണക്കുകൾ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇനിമുതൽ പരിശോധനകൾ തുടരുമെങ്കിലും കണക്കുകൾ പുറത്തുവിടില്ലെന്നായിരുന്നു സർക്കാരിന്റെ തീരുമാനം.
Comments