പാലക്കാട്: പാലക്കാട് നടന്ന ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന സർവ്വകക്ഷിയോഗം വിജയകരമായിരുന്നുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.
പാലക്കാട് നടന്ന കൊലപാതകത്തിൽ തീവ്രവാദസ്വഭാവമാണ്. കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലാഭരണകൂടവും മതസംഘടനകളും ഉൾപ്പടെയുള്ള തുടർചർച്ചകൾ നടത്തും. ജനങ്ങളുടെ ഭീതി അകറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആസൂത്രിത കൊലപാതകങ്ങൾ തടയുക എളുപ്പമല്ല. ഒന്നും ചെയ്യാൻ സാധിക്കില്ല. ഇനി ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.എല്ലാവരും യോജിച്ച് നിൽക്കണമെന്നും സമാധാന അന്തരീക്ഷം നിലനിർത്താൻ മാദ്ധ്യമങ്ങളുടേയും സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ചർച്ചയ്‌ക്കെത്തിയത് ഇറങ്ങിപ്പോകാൻ ഉറപ്പിച്ച് തന്നെയെന്ന് മന്ത്രി ആരോപിച്ചു. യോഗത്തിൽ തർക്കം ഒന്നും ഉണ്ടായിട്ടില്ല. ഇറങ്ങിപ്പോകാൻ തീരുമാനിച്ച് ചർച്ചയ്‌ക്കെത്തിയാൽ ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
യോഗം പ്രഹസനമാണെന്നും കൊലയാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആരോപിച്ചായിരുന്നു ബിജെപിയുടെ ഇറങ്ങിപ്പോക്ക്.
സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പരിപൂർണ ഉത്തരവാദിത്വം പോലീസിനാണ്. അക്രമണം നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊലപാതകം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഇത് വെറുമൊരു പ്രഹസന യോഗമാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.
Comments