സിനിമ കാണാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ? നമുക്കോരോത്തർക്കും പ്രിയപ്പെട്ട സിനിമകളുടെ നീണ്ട നിര തന്നെ പറയാനുണ്ടാകും. എത്ര തവണ ടിവിയിൽ വന്നാലും നമ്മൾ പ്രിയ സിനിമ ഒരു മടിയില്ലാതെ കാണും. എന്നിരുന്നാലും നിങ്ങളുടെ പ്രിയപ്പെട്ട സിനിമ 292 തവണയോ അതിലധികമോ തവണ കണ്ടിട്ടുണ്ടെന്ന് നിങ്ങളിൽ എത്രപേർക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.
അതിശപ്പെടേണ്ട കാര്യമില്ല. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ റാമിറോ അലെനിസിന്റെ സിനിമാഭ്രമം ആരെയും ഞെട്ടിക്കുന്നതാണ്. ‘സ്പൈഡർമാൻ നോ വേ ഹോം എന്ന സിനിമ 292 തവണയാണ് റാമിറോ തിയേറ്ററിൽ പോയി കണ്ടത്. ഇതിലൂടെ ഒരേ സിനിമ ഏറ്റവും കൂടുതൽ തവണ തിയേറ്ററിൽ പോയി കണ്ടതിന്റെ ഗിന്നസ് റെക്കോർഡും അദ്ദേഹം സ്വന്തം പേരിലാക്കി.
ഇതാദ്യമായിട്ടല്ല റാമിറോ ഈ വലിയ നേട്ടം കൈവരിക്കുന്നത്. 2019-ൽ അവഞ്ചേഴ്സ്: എൻഡ്ഗെയിം 191 തവണ കണ്ടുകൊണ്ടാണ് അദ്ദേഹം മുമ്പ് റെക്കോർഡ് സ്ഥാപിച്ചത്. എന്നാൽ, കാമെലോട്ട്: ഫസ്റ്റ് ഇൻസ്റ്റാൾമെന്റ് എന്ന സിനിമ 204 തവണ കണ്ടുകൊണ്ട് അർനൗഡ് ക്ലീൻ എന്നയാൾ 2021 ൽ ആ റെക്കോർഡ് തകർത്തിരുന്നു. സ്പൈഡർമാൻ 292 തവണ കണ്ടതിലൂടെ തന്റെ പേര് റെക്കോഡ് ബുക്കിൽ വീണ്ടും എഴുതിച്ചേർത്തിരിക്കുകയാണ് റാമിറോ.
എന്നാൽ ഈ റെക്കോർഡ് നേട്ടത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കഠിനമായ ചില നിയമങ്ങൾ പാലിച്ച് മാത്രമേ സിനിമ കാണാൻ സാധിക്കുമായിരുന്നുള്ളൂ.കഴിഞ്ഞ വർഷം ഡിസംബർ 16നാണ് സ്പൈഡർമാൻ നോ വേ ഹോം എന്ന സിനിമ തിയേറ്ററിൽ റിലീസ് ആയത്. അന്ന് മുതൽ റാമിറോ സിനിമ കാണാൻ തുടങ്ങിയിരുന്നു. ഈ വർഷം മാർച്ച് 15ഓടെയാണ് 292 തവണ സിനിമ കണ്ട് ലോകറെക്കോർഡ് തീർത്തത്. ഏകദേശം 720 മണിക്കൂറുകളാണ് അദ്ദേഹം തിയേറ്ററിൽ ചെലവഴിച്ചത്. അതായത് 30 ദിവസം പൂർണമായും സിനിമ കാണാൻ സമയം ചെലവഴിച്ചു.
മറ്റൊരു കാര്യവും ചെയ്യാതെ നിർത്താതെ സിനിമ കണ്ടാൽ മാത്രമേ റെക്കോർഡ് കമ്മിറ്റി അത് കണക്കിലെടുക്കുകയുള്ളൂ. സിനിമ കാണുന്നതിനിടെ ചെറുതായിപ്പോലും മയങ്ങാനോ മൊബൈൽ ഫോൺ എടുക്കുവാനോ സംസാരിക്കുവാനോ ഒന്നും പാടുള്ളതല്ല. സിനിമക്കിടയിൽ മൂത്രമൊഴിക്കാൻ എണീറ്റാലും കണക്കിൽ പെടില്ല. മൂത്രമൊഴിക്കാൻ എണീറ്റത് കാരണം റാമിറോയുടെപത്ത് ശ്രമങ്ങൾ പാഴായിപ്പോയിട്ടുണ്ട്.
സിനിമക്ക് മുൻപും ശേഷവും കാണിക്കുന്ന ക്രെഡിറ്റുകളും പരസ്യങ്ങളും മറ്റ് വീഡിയോകളുമൊക്കെ കണ്ടിരിക്കണം. ഇതെല്ലാം പാലിച്ചാണ് ഈ ഫ്ലോറിഡക്കാരൻ 292 തവണ സിനിമ കണ്ടത്. 3400 ഡോളറാണ് റാമിറോയുടെ പോക്കറ്റിൽ നിന്ന് സിനിമ കാണാൻ ചെലവായത്. അതായത് ഗിന്നസ് ലോക റെക്കോർഡ് നേട്ടത്തിലെത്താൻ ഏകദേശം രണ്ടര ലക്ഷം രൂപ ചെലവായിട്ടുണ്ട്.
Comments