കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും നാല് വർഷം മുമ്പ് കാണാതായ ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താൻ ഇന്റർപോൾ വഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. ജസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ, തുടങ്ങിയവ വിദേശ രാജ്യങ്ങളിലെ ഇന്റർപോളിന് കൈമാറി. എന്നാൽ ഇതുവരെയും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് വിവരം.
2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്നയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പൂനെ, ബംഗളൂരു, മുംബൈ, ചെന്നൈ,തുടങ്ങിയ സ്ഥലങ്ങളിൽ ജസ്നയെ കണ്ടുവെന്ന തരത്തിൽ വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജസ്നയെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായിട്ടില്ല.
ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്‌ന വീട് വിട്ട് ഇറങ്ങിയത്. വെച്ചൂച്ചിറ പോലീസ് ആണ് ആദ്യം കേസ് അന്വേഷിച്ചത്. ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ കേസന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിലേക്കും സിബിഐയിലേക്കും എത്തി.
Comments