തിരുവനന്തപുരം: മതഭീകരവാദത്തിനും, കൊലപാതകങ്ങൾക്കുമായി പോപ്പുലർ ഫ്രണ്ട് – എസ്ഡിപിഐ കേന്ദ്രങ്ങളിലേക്കെത്തുന്നത് കോടികളുടെ കള്ളപ്പണം. എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് മതഭീകരവാദികൾ നടത്തിയ അരുംകൊലകളിലെല്ലാം കൊലയാളികളെ സംരക്ഷിക്കാനും, കേസ് നടത്തിപ്പുകൾക്കുമായി വൻതോതിൽ പണമെത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലുള്ള പല പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും കൈവശമെത്തിയ കണക്കിൽ പെടാത്ത പണം മതഭീകര പ്രവർത്തനങ്ങൾക്കുളളതായാണ് കണ്ടെത്തിയിട്ടുള്ളത്. ഹൈന്ദവ നാമങ്ങളിൽ ഹോട്ടലടക്കമുള്ള വ്യവസായ സംരംഭങ്ങൾ തുടങ്ങി ലാഭവിഹിതം ജിഹാദി പ്രവർത്തനങ്ങൾക്ക് മാറ്റിവയ്‌ക്കുന്നതിന്റെ വിവരങ്ങളും പുറത്തു വരുന്നുണ്ട്. മതമൗലികവാദികൾ തന്നെയാണ് ഹൈന്ദവ നാമങ്ങളിലുള്ള ചില വ്യവസായ ശ്രംഖലകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
വിദേശത്തുള്ള ചില വ്യവസായികളും കേരളത്തിലെ മത ഭീകരവാദികൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്. വൻ വ്യവസായികളായ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളാണ് കള്ളപ്പണ – ഹവാല ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ലാഭത്തിന്റെ നാൽപത് ശതമാനം വരെ ഇസ്ലാം മതമൗലികവാദികളായ വ്യവസായികൾ പോപ്പുലർ ഫ്രണ്ടിനായി മാറ്റി വയ്‌ക്കുന്നു. പാലക്കാട്ടെ ആർഎസ്എസ് സ്വയം സേവകൻ എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾക്കും, ആസൂത്രകർക്കുമായും വൻ തോതിൽ പണം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾ നൽകിയതായാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
ആർ എസ് എസ് നേതാക്കളെയും, പ്രവർത്തകരെയും, വിവിധ ഹൈന്ദവ സംഘടനാ നേതാക്കളെയും ലക്ഷ്യം വച്ചാണ് പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ ഭീകരവാദികളുടെ നീക്കങ്ങൾ. കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി ഇ ഡി ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും, സ്ഥാപനങ്ങളിലും റെയ്ഡിനെത്തുമ്പോൾ സംഘടിതരായി ചെറുക്കുകയാണ് പതിവ്. നിക്ഷേപ പദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തി പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. മറ്റ് നിരവധി സംസ്ഥാന നേതാക്കളുടെ കള്ളപ്പണ ഇടപാടുകളും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ റെയ്ഡുകൾ നടക്കുമ്പോൾ പ്രകോപന മുദ്രാവാക്യങ്ങളുമായി ഇ ഡിക്കെതിരെ തിരിയുകയാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത്.
Comments