മുംബൈ : മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായി പ്രതിഷേധം നടത്താനൊരുങ്ങി മഹാരാഷ്‌ട്ര നവനിർമ്മാൺ സേന. ക്ഷേത്രങ്ങളിൽ മഹാ ആരതി പൂജ ചെയ്യാനും അത് ഉച്ചഭാഷിണി ഉപയോഗിച്ച് പുറത്ത് കേൾപ്പിക്കാനുമാണ് പാർട്ടി പ്രവർത്തകരുടെ തീരുമാനം. മേയ് 3 നാകും പൂജ നടക്കുക.
ഉച്ചഭാഷിണി ഉപയോഗിച്ച് ആരതി നടത്തുമെന്ന് പാർട്ടി നേതാവ് നിതിൻ സർദേശായി പറഞ്ഞു. മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കെയാണ് എംഎൻഎസ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
മേയ് 3 നോടകം മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗം നിർത്തലാക്കണമെന്ന് എംഎൻഎസ് നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇത് ജനജീവിതത്തിൽ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. എന്നാൽ സംഭവത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് തീരുമാനം സ്വീകരിച്ചില്ല. സംസ്ഥാന ഡിജിപി അടുത്ത രണ്ട് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് യോഗം അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം കനപ്പിക്കാൻ എംഎൻഎസ് ഒരുങ്ങുന്നത്.
Comments