ന്യൂഡൽഹി: അന്താരാഷ്‌ട്ര തലത്തിലെ ഉപരോധം റഷ്യയെ ചില കാര്യത്തിലെങ്കിലും ബാധിക്കുമെന്ന സൂചനകൾ പുറത്തുവരുന്നു. ലോകരാഷ്‌ട്രങ്ങളും യൂറോപ്യൻ യൂണിയനും നടത്തുന്ന ഉപരോധത്തെ മറികടക്കാനാണ് റഷ്യ ചില പ്രത്യേക മേഖലകളിൽ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യരംഗം അടക്കമുള്ള മേഖലകളിലെ അടിയന്തിര സാഹചര്യങ്ങൾ പരിഹരിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടു എന്നാണ് റിപ്പോർട്ട്.
അന്താരാഷ്‌ട്ര ഉപരോധത്തിൽ റഷ്യയ്‌ക്ക് അടിയന്തിര സഹായം വേണ്ടതിലൊന്ന് ആരോഗ്യരംഗത്തെ മരുന്നുകൾക്കും ഉപകരണങ്ങൾക്കുമാണ്. മരുന്നുകളുടെ ലഭ്യതക്കുറവ് വിവിധ മേഖലകളെ ബാധിച്ചുതുടങ്ങിയെന്നാണ് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുരാജ്യങ്ങളുടേയും ആരോഗ്യരക്ഷാ വിഭാഗവും വാണിജ്യകാര്യവകുപ്പും അതിവേഗ സഹായങ്ങൾക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചുകഴിഞ്ഞു.
കൊറോണ കാലത്ത് ലോകമെമ്പാടും സാഹായവും വാക്‌സിനുമെത്തിച്ച ഇന്ത്യയുടെ കാര്യശേഷിയിലാണ് റഷ്യ വിശ്വാസമർപ്പിച്ചിരിക്കുന്നത്. റഷ്യയ്‌ക്കായുള്ള ആദ്യഘട്ട സഹായങ്ങൾ വിമാനമാർഗ്ഗം പുറപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. അന്താരാഷ്‌ട്രതലത്തിൽ കൊറോണ മൂലമുണ്ടായ സമ്മർദ്ദം ഇല്ലാതാക്കാൻ ചൈന ഇതിനിടെ റഷ്യയെ സഹായിക്കുന്നത് കുറയ്‌ക്കുന്ന നയതന്ത്രം പയറ്റുകയാണ്.
റഷ്യ-യുക്രെയ്ൻ സംഘർഷത്തെ മറയാക്കി ചൈന റഷ്യയ്‌ക്കുള്ള മരുന്ന് -രാസവസ്തു വിതരണം കുറച്ചതോടെയാണ് ഇന്ത്യയെ റഷ്യ പരിഗണിക്കുന്നത്. എന്നും വിശ്വാസിക്കാവുന്ന സുഹൃത്തെന്ന നിലയിൽ ഇന്ത്യയുടെ സഹായം അവശ്യസാധനങ്ങളുടെ കാര്യത്തിൽ അഭ്യർത്ഥിച്ചിരിക്കുകയാണ്. ലോകരാഷ്‌ട്രങ്ങൾ എതിർത്തിട്ടും എല്ലാ രാജ്യങ്ങളുമായി പരസ്പര സഹകരണത്തിന്റെ നയതന്ത്രത്തിൽ മുറുകെപിടിക്കും എന്ന നരേന്ദ്രമോദിയുടെ ശക്തമായ മറുപടി റഷ്യയ്‌ക്ക് വലിയ ഗുണമായി മാറുകയാണ്.
റഷ്യയിൽ നിന്നും ഇന്ധനം കുറഞ്ഞവിലയ്‌ക്ക് ഇന്ത്യ വാങ്ങുന്നതിന്റെ പേരിലും ഒരു ലോകരാഷ്‌ട്രങ്ങൾക്കും ഇന്ത്യയോട് മറുചോദ്യം ഉന്നയിക്കാൻ സാധിക്കാത്ത വിധം കൃത്യമായ ഉത്തരമാണ് ജയശങ്കർ അമേരിക്കയിൽ വെച്ച് തന്നെ നൽകിയത് എന്നതും ചരിത്ര മുഹൂർത്തമായി രേഖപ്പെടുത്തിക്കഴിഞ്ഞു.
Comments