മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 10 ഓവറിൽ പഞ്ചാബ് ഉയർത്തിയ 116 എന്ന സ്‌കോർ ഡൽഹി മറികടന്നു. വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസാണ് ഡൽഹി അടിച്ചെടുത്തത്. 57 പന്ത് ശേഷിക്കെ 9 വിക്കറ്റിനാണ് ഡൽഹി പഞ്ചാബിനെ നിലംപരിശാക്കിയത്. ഡേവിഡ് വാർണറും സർഫറാസ് ഖാനുമാണ് ക്രിസിലുണ്ടായിരുന്നത്. പ്രിഥ്വി ഷായുടെ വിക്കറ്റത് മാത്രമാണ് ഡൽഹിയ്‌ക്ക് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട പഞ്ചാബിന് ഡൽഹിയുടെ ഉജ്ജ്വല ബൗളിംഗിനു നേരെ പിടിച്ചുനിൽക്കാനായില്ല. പവർപ്ലേയിൽ തന്നെ പഞ്ചാബിനു മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ മായങ്ക്-ധവാൻ സഖ്യം 33 റൺസെടുത്തിരുന്നു. എന്നാൽ ധവാൻ പുറത്തായതോടെ പഞ്ചാബിനു വിക്കറ്റുകൾ തുടരെ നഷ്ടമായിക്കൊണ്ടിരുന്നു. 20 ഓവറിൽ വെറും 115 റൺസിന് പഞ്ചാബ് ഓൾഔട്ടാവുകയായിരുന്നു.
പഞ്ചാബ് നിരയിൽ 30ലധികം സ്‌കോർ ചെയ്തത് ഒരാൾ മാത്രമാണ്. 32 റൺസെടുത്ത ജിതേഷ് ശർമയാണ് ടീമിന്റെ ടോപ്സ്കോറർ. 23 ബോളിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെയാണ് 32 റൺസ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റൻ മായങ്ക് അഗർവാൾ (24), ഷാരൂഖ് ഖാൻ (12), രാഹുൽ ചാഹർ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ശിഖർ ധവാൻ (9), ജോണി ബെയർസ്റ്റോ (9), ലിയാം ലിവിങ്സ്റ്റൺ (2), കാഗിസോ റബാഡ (2), നതാൻ എല്ലിസ് (0), അർഷ്ദീപ് സിങ് (9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. ഡൽഹിക്ക് വേണ്ടി ഖലീൽ അഹമ്മദ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ലളിത് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതമെടുത്തു. റഹ്മാൻ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ വെറും 10 ഓവറിൽ ഡൽഹി മത്സരം ജയിക്കുകയായിരുന്നു. ഡേവിഡ് വാർണറുടെയും പ്രിഥ്വി ഷായുടെയും മികച്ച സ്‌കോർ ഡൽഹിയ്‌ക്ക് മുതൽകൂട്ടായി. 30 പന്തിൽ നിന്നും 10 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെ 60 റൺസാണ് വാർണർ അടിച്ചെടുത്തത്. 20 പന്തിൽ നിന്നും 41 റൺസ് നേടിയ പ്രിഥ്വി ഷായെ ചാഹർ വീഴ്‌ത്തി. ആറാം ഓവറിലാന് ഷായുടെ വിക്കറ്റ് ഡൽഹിയ്‌ക്ക് നഷ്ടമായത്. സർഫറാസ് ഖാൻ ഡൽഹിയ്‌ക്കായി 12 റൺസ് നേടി പുറത്താകാതെ നിന്നു.
കൊറോണ ഭീഷണി അതിജീവിച്ചാണ് ഈ മത്സരം ആരംഭിച്ചത്. കളി മാറ്റിയേക്കുമെന്ന ആശങ്കയുയർന്നിരുന്നു. ഡൽഹി ടീമിലെ ചിലർക്കു വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, മത്സരവുമായി മുന്നോട്ടു പോവാൻ ബിസിസിഐയുടെ അനുമതി ലഭിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് പഞ്ചാബ് മത്സരത്തിൽ ഇറങ്ങിയത്. പ്രഭ്സിമ്രൻ സിംഗിനു പകരം മായങ്ക് വന്നപ്പോൾ ഒഡീൻ സ്മിത്തിനെ ഒഴിവാക്കി നതാൻ എല്ലിസിനയെും പ്ലെയിങ് ഇലവനിലുൾപ്പെടുത്തി. മറുഭാഗത്ത് കൊറോണ പിടിപെട്ട മാർഷിനു പകരം സർഫറാസ് ഖാനെ ഡൽഹി കളത്തിലിറക്കി.















