ന്യൂഡൽഹി:ഇന്ത്യൻ പ്രതിരോധ രംഗം ശക്തിപ്പെടുത്താൻ എല്ലാ സഹായങ്ങളും നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഏറ്റവും അത്യാധുനികമായ ഫൈറ്റർ ജറ്റുകളുടെ സാങ്കേതിക വിദ്യകൾ ഇന്ത്യയ്‌ക്ക് കൈമാറുമെന്നാണ് ഏറ്റവും പുതുതായി ജോൺസൻ ഉറപ്പുനൽകുന്നത്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ബോറിസ് ജോൺസൻ പ്രതിരോധ രംഗത്തെ ഇന്ത്യയുടെ മികവും ഏവരേയും സഹായിക്കാനുള്ള സന്നദ്ധതയേയും ഏറെ പുകഴ്‌ത്തി. പ്രതിരോധ രംഗത്ത് ഇന്ത്യ പ്രാമുഖ്യം കൊടുക്കുന്ന മെയ്ക് ഇൻ ഇന്ത്യ പദ്ധതിയോട് പൂർണ്ണമായും സഹകരിക്കുമെന്നും ജോൺസൻ ഉറപ്പുനൽകിയിട്ടുണ്ട്. ഇന്ത്യ റഷ്യയുമായി തുടരുന്ന ശക്തമായ ബന്ധത്തിൽ നിന്നും വിടുവിക്കാനുള്ള ആഗോള തന്ത്രങ്ങളാണ് ബ്രിട്ടണും പയറ്റുന്നത്.
ഇന്ത്യ പ്രതിരോധ രംഗത്ത് ലോകരാഷ്‌ട്രങ്ങൾക്കൊപ്പം മുന്നേറുകയാണ്. പുതുതായി നിർമ്മിക്കുന്നതും രൂപകൽപ്പനാ ദിശയിലുള്ളതുമായ ഫൈറ്റർ ജെറ്റുകൾക്കാവശ്യമുള്ള എല്ലാ സാങ്കേതിക വിവരങ്ങളും കൈമാറും . അതിവേഗം വിമാനങ്ങൾ നിർമ്മിക്കാനും ഏതു യുദ്ധവും വിജയിക്കാവുന്ന ശക്തമായ രാജ്യമായി ഇന്ത്യ മാറുമെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
കഴിഞ്ഞ വർഷം ബ്രിട്ടന്റെ അത്യാധുനിക നാവികപട കരിയർ സ്‌ട്രൈക് ഗ്രൂപ്പിനെ ഇന്ത്യൻ മഹാസമുദ്രത്തിലെത്തിച്ച് സംയുക്ത പരിശീലനത്തിലൂടെ ബ്രിട്ടൺ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ബ്രക്‌സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനുമായി പ്രതിരോധ കരാറുകളിലൊന്നും ബ്രിട്ടൺ ഏർപ്പെട്ടിട്ടില്ല. പകരം അമേരിക്കയുടെ ശക്തമായ പിന്തുണയുള്ള ഇന്ത്യയുടെ എല്ലാ സാദ്ധ്യതകളേയും ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് ഭരണകൂടവും പ്രതിരോധ വകുപ്പും.
പ്രതിരോധ രംഗത്ത് ഇന്ത്യ റഷ്യയെ കൂടുതൽ ആശ്രയിക്കാതിരിക്കാനുള്ള പ്രതിരോധ തന്ത്രമാണ് ബ്രിട്ടണും അമേരിക്കയും പയറ്റുന്നത്. യുക്രെയ്‌ന് മേൽ റഷ്യ ആക്രമണം തുടരുമ്പോഴും ഇന്ത്യ എതിർക്കാത്തതും റഷ്യയിൽ നിന്നും വിലക്കുറവിൽ എണ്ണ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നതും ലോകരാഷ്‌ട്രങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നതെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യ ഒരു ചേരിയുടേയും ഭാഗമാകില്ലെന്ന് ലോകരാഷ്‌ട്രങ്ങളോട് തുറന്ന് പറഞ്ഞതോടെ ഇന്ത്യയെ പരമാവധി സഹായിച്ചും അനുനയിപ്പിച്ചും ഒപ്പം കൂട്ടാനുള്ള തന്ത്രമാണ് അമേരിക്കയ്‌ക്ക് പിന്നാലെ ബ്രിട്ടണും പയറ്റുന്നതെന്നും രാഷ്‌ട്രതന്ത്രജ്ഞർ പറയുന്നു.
Comments