ചെന്നൈ: പീഡനത്തിനിരയായവരെ മെഡിക്കൽ പ്രൊഫഷണലുകൾ രണ്ട് വിരൽ പരിശോധന നടത്തുന്നത് ഉടൻ നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തിൽ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി.
ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഇരകൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പരിശോധനകൾ അവകാശ ലംഘനമാണെന്ന സുപ്രീം കോടതി വിധിക്ക് ശേഷവും രണ്ട് വിരൽ പരിശോധനകൾ ഉപയോഗിക്കുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൻ.സതീഷ് കുമാർ എന്നിവരുടെ ബെഞ്ച് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
ലൈംഗികാതിക്രമത്തെ അതിജീവിച്ചവരുടെ സ്വകാര്യത, ശാരീരികവും മാനസികവുമായ സമഗ്രത, അന്തസ്സ് എന്നിവ പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സെക്ഷൻ 5(എൽ) പ്രകാരം ശിക്ഷിക്കപ്പെട്ട ഒരു പ്രതി നൽകിയ അപ്പീൽ 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷൻ 6(1), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 363 എന്നിവയ്‌ക്കൊപ്പം വായിച്ച് തീർപ്പാക്കുകയായിരുന്നു കോടതി.
രണ്ട് വിരൽ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും നിരവധി സംസ്ഥാന സർക്കാരുകൾ ഇത് നിരോധിച്ചിട്ടുണ്ടെന്നും ഹർജിക്കാരന്റെ അഭിഭാഷകനും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും വാദിച്ചു.
‘രണ്ട് വിരൽ പരിശോധന’ ഒഴിവാക്കണമെന്ന് ബോംബൈ ഹൈക്കോടതിയും പറഞ്ഞിരുന്നു. 2013ൽ മുംബൈയിലെ ശക്തിമില്ലിൽ വെച്ച് ഫോട്ടോ ജേർണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുഹമ്മദ് അഷ്ഫാഖ് ദാവൂദ് ഷെയ്ഖ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് മുംബൈ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്
Comments