അബുജ: തെക്കുകിഴക്കൻ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപത്തുള്ള വീടുകളിലേയ്‌ക്കും തീപടർന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ അധികൃതർ പുറത്ത് വിട്ടില്ല.
‘തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിൽ കത്തിക്കരിഞ്ഞ നിരവധി മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചിലരുടെ മൃതദേഹം മരക്കൊമ്പുകളിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു’ യൂത്ത്‌സ് ആൻഡ് എൻവയോൺമെന്റൽ അഡ്‌വക്കസി സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈൻഫേസ് ഡുംനെമെൻ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
റിവേഴ്‌സിനും ഇമോ സ്‌റ്റേറ്റിനുമിടയിലുള്ള അതിർത്തിയിലാണ് സ്‌ഫോടനമുണ്ടായത്. ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉത്പാദക രാജ്യമാണ് നൈജീരിയ. തെക്കൻ മേഖലയിൽ അനധികൃത എണ്ണശുദ്ധീകരണം സാധാരണയാണ്. പ്രതിദിനം രണ്ട് ബില്യൺ ബാരൽ എണ്ണ വരെ ഉത്പാദിപ്പിക്കുന്ന രാജ്യമായിരുന്നിട്ടും, നൈജീരിയയിലെ ഭൂരിഭാഗം ആളുകളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.
പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതും പൈപ്പ് ലൈനുകൾ നശിപ്പിച്ച് പെട്രോൾ ഊറ്റി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതും പലപ്പോഴും തീപിടിത്തത്തിന് കാരണമാകാറുണ്ട്. ഇതിന് മുൻപും ഇത്തരത്തിൽ അനധികൃത എണ്ണ ശുദ്ധീകരണശാലകളിൽ പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ട്. നിരവധി പേർ ഇതിന് മുൻപും കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തെ എണ്ണ സമ്പത്ത് മോഷ്ടിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നൈജീരിയിലെ അധികൃതർ റിഫൈനറികൾ റെയ്ഡ് ചെയ്ത് നീക്കം ചെയ്യാൻ സൈന്യത്തെ വിന്യസിച്ചതായും അന്താഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments