മാവേലിക്കര: പണ്ട് കശ്മീരിൽ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതഭീകരവാദികൾക്ക് ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയുന്നുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടത്തണമെന്നും മുസ്ലീം പളളികൾ എസ്ഡിപിഐക്കാർക്ക് വിഹരിക്കാനുളള സ്ഥലമായി ആരാണ് മാറ്റുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
പാലക്കാട്ടെ പ്രധാനപ്പെട്ട മുസ്ലീം പളളിയിൽ വെച്ചാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തതും കൊലപാതകികൾ ഗൂഢാലോചന നടത്തിയതും. കൊലയ്‌ക്ക് ശേഷം അക്രമികൾ ആയുധങ്ങളും ഫോണുകളും കൊണ്ടുപോയി തിരിച്ചേൽപിച്ചതും ഇവിടെയാണ്. ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് മത നേതാക്കൾ മൗനം പാലിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. മാവേലിക്കരയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ആരാധന നടത്തുന്ന, മുസ്ലീം സമൂഹത്തിന്റെ പൊതുവേദിയായിട്ടുളള അവരുടെ പളളികൾ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾക്ക് എങ്ങനെയാണ് അവരുടെ താവളമാക്കി മാറ്റാൻ സാധിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സർക്കാർ ഗൗരവത്തോടെ എടുക്കേണ്ട കാര്യമാണിത്. എന്തുകൊണ്ടാണ് പോലീസ് അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാത്തതെന്നും എന്താണ് സിപിഎമ്മും കോൺഗ്രസും അതേക്കുറിച്ച് ഒന്നും പറയാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
സമാധാന പ്രേമികളായ മതനേതാക്കൾ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇടപെടാത്തതെന്നും ആരാധനാലയങ്ങളെ ആയുധപുരകളാക്കുകയും തീവ്രവാദികളുടെ പരിശീലന കേന്ദ്രങ്ങളാക്കുകയും ഏറ്റവും പ്രാകൃതമായ നടപടിയാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേസിൽ ശംഖുവാർതോട് പള്ളി ഇമാം സദ്ദാം ഹുസൈൻ ഉൾപ്പെടെയുളളവരെയാണ് കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തത്. ശംഖുവാർതോട് പള്ളി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
Comments