ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും ലിവർപൂളിനും ജയം. ഇന്നലെ നടന്ന മത്സരങ്ങളിൽ ചെൽസി വെസ്റ്റ് ഹാമിനെ എതിരിലില്ലാത്ത ഒരു ഗോളിനും ലിവർപൂൾ എവർട്ടണിനെ 2-0നും തോൽപ്പിച്ചു. മറ്റ് മത്സരങ്ങളിൽ ബേൺലി വൂൾവ്‌സിനെ 1-0ന് തോൽപ്പിച്ചപ്പോൾ ബ്രൈറ്റണും സതാംപ്ടണും തമ്മിലുള്ള മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു.
ചെൽസി -വെസ്റ്റ് ഹാം മത്സരത്തിൽ പ്രതിരോധത്തിലേക്ക് നീങ്ങിയ മത്സരത്തിൽ അവസാന നിമിഷത്തിലാണ് ചെൽസിക്ക് ജയം നേടാനായത്. 90-ാം മിനിറ്റിൽ ക്രിസ്റ്റിയൻ പുലിസിച്ചാണ് ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ എവർട്ടണിനെ തോൽപ്പിച്ചത്. 62-ാം മിനിറ്റിൽ ആൻഡ്രൂ റോബർട്ട്‌സണും 85-ാം മിനിറ്റിൽ ദിവോക് ഒറിഗിയുമാണ് ചെമ്പടയ്‌ക്കായി ഗോൾ നേടിയത്.
ബേൺലി-വൂൾവ്‌സ് മത്സരത്തിൽ മാറ്റേ വൈദ്ര 62-ാം മിനിറ്റിൽ ബേൺലിക്കായി ഏക ഗോൾ നേടി മത്സരം കൈപ്പിടിയിലാക്കി. ബ്രൈറ്റൺ-സതാംപ്ടൺ മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. രണ്ടാം മിനിറ്റിൽ ഡാനി വെൽബെക്കിലൂടെ ബ്രൈറ്റൺ മുന്നിലെത്തി. 44-ാം മിനിറ്റിൽ സതാംപ്ടണിന്റെ മുഹമ്മദ് സാലിസുവിന്റെ സെൽഫ് ഗോൾ ബ്രൈറ്റണിന് 2-0ന്റെ ലീഡും നൽകി.
എന്നാൽ ശക്തമായി തിരിച്ചുവന്ന സതാംപട്ണിനായി ജെയിംസ് വാർഡ് നേടിയ ഇരട്ട ഗോളുകളാണ് ആവേശകരമായ സമനില സമ്മാനിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലീഡ് 1-2 ആക്കി കുറച്ച ജെയിംസ് 10 മിനിറ്റിനകം രണ്ടാം ഗോളും നേടി ടീമിന് വിലപ്പെട്ട 2-2ന്റെ സമനിലയും നേടിക്കൊടുത്തു.
Comments