ന്യൂഡൽഹി: രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ യൂട്യൂബ് ചാനലുകൾ വീണ്ടും നിരോധിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശബന്ധം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ചാനലുകളാണ് സർക്കാർ പൂട്ടിച്ചതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. 16 യൂട്യൂബ് ചാനലുകളാണ് നിരോധിച്ചത്. ഇവയിൽ 10 എണ്ണം ഇന്ത്യയിൽ നിന്നും ആറെണ്ണം പാകിസ്താൻ ആസ്ഥാനമായും പ്രവർത്തിക്കുന്നതാണ്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, സ്ഥിരീകരിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുക, സാമുദായിക പൊരുത്തക്കേടുകൾ ഉണ്ടാക്കുക, ക്രമസമാധാന നില തകർക്കുക എന്നീ നീക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പ്രസ്തുത ചാനലുകളെ നിരോധിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇവയിൽ പലതിനും 68 കോടിയിലധികം കാഴ്ചക്കാർ ഇന്ത്യയിൽ ഉണ്ടായിരുന്നതായും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
നേരത്തെ നിരവധി തവണ ഇത്തരത്തിൽ യൂട്യൂബ് ചാനലുകൾക്കും സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കും നേരെ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് 22 യൂട്യൂബ് ചാനലുകളും ജനുവരിയിൽ 35ഓളം ചാനലുകളും സർക്കാർ നിരോധിച്ചിരുന്നു. രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുകയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ചാനലുകൾക്കെതിരെ കർശന നടപടി തുടരുമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ പ്രഖ്യാപിച്ചിട്ടുള്ളത്.
Comments