കൊച്ചി : ഡി വൈ എഫ് ഐയ്ക്ക് താക്കീതുമായി കരിപ്പൂർ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി. ജില്ലാ കമ്മിറ്റി നല്കിയ പരാതിക്ക് പിന്നാലെ മുന്നറിയിപ്പുമായി അർജുൻ ആയങ്കി രംഗത്തെത്തിയിരിക്കുകയാണ്. വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്.
വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പത്രസമ്മേളനം താൽക്കാലികമായി ഉപേക്ഷിക്കുന്നുവെന്നും അർജുൻ പറയുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് അര്‍ജുനും രംഗത്തെത്തിയത്.
ഒരു ജില്ലാ നേതാവ് ചാനലുകാർക്ക് വാർത്തകൾ ചോർത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ ആ ജില്ലാ നേതാവിനെ മെൻഷൻ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്. പോസ്റ്റിട്ടയാൾ ഞാനല്ല, മെൻഷൻ ചെയ്തു എന്നത് ഒഫൻസുമല്ല, എങ്കിലും മനഃപൂർവ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല.
അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ ഞാനും നിർബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്.
നിങ്ങൾക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം.അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അനാവശ്യകാര്യങ്ങൾക്ക് ഉപദ്രവിക്കാതിരിക്കുക,അതാർക്കും ഗുണം ചെയ്യുകയില്ല.
കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാൻ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാർഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദർശ വിപ്ലവകാരികൾ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നിൽക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് . ‘പത്രസമ്മേളനം താൽക്കാലികമായി ഉപേക്ഷിക്കുന്നു ‘ അർജുൻ കുറിച്ചു.
Comments