നിങ്ങൾക്കെല്ലാം എത്ര മുഖങ്ങൾ ഉണ്ടായിട്ടുണ്ട്.. ? ആ ചോദ്യം തന്നെ അസംബന്ധമാണല്ലേ.. പ്ലാസ്റ്റിക് സർജറിയൊന്നും ചെയ്യാത്തിടത്തോളം ഒരാൾക്ക് ഒരു മുഖമേ ഉണ്ടാകൂ.. എന്നാൽ ജീവിതത്തിൽ മൂന്ന് മുഖങ്ങൾ അണിയേണ്ടി വന്ന ഒരു മനുഷ്യനുണ്ട്.. അതിലൊരു മുഖം മരിച്ചുപോയ മറ്റൊരു വ്യക്തിയുടെ.. റിച്ചാർഡ് നോറിസ്സ് എന്ന വ്യക്തിയുടെ, കേട്ടാൽ ഏറെ ആശയക്കുഴപ്പം തോന്നുന്ന ജീവിത കഥയാണിത്.. അവിശ്വസനീയമായ ആ കഥ അറിയാം..
ശാസ്ത്രലോകം കൈവരിച്ച പുരോഗതിയുടെ ബലത്താൽ ജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് റിച്ചാർഡ് നോറിസ്. ലോകത്തിലാദ്യമായി മുഖം മുഴുവൻ ട്രാൻസ്പ്ലാന്റ് ചെയ്ത വ്യക്തി കൂടിയാണ് ഇദ്ദേഹം. പാർഷ്യൽ ഫേസ് ട്രാൻസ്പ്ലാന്റ് എല്ലാ പലപ്പോഴും നടന്നിട്ടുണ്ടെങ്കിലും കഴുത്ത് ഉൾപ്പെടെ മുഖം മുഴുവനായും മാറ്റി വെച്ച ആദ്യമനുഷ്യനാണ് റിച്ചാർഡ്.
1998ൽ നിറത്തോക്ക് തന്റെ മുഖത്തേക്ക് പൊട്ടിത്തെറിച്ചതോടെയാണ് റിച്ചാർഡിന്റെ ജീവിതം മാറിമറിയുന്നത്. അദ്ദേഹം സ്വയം വെടിവെച്ചതാണെന്നും അപകടം സംഭവിച്ചതാണെന്നുള്ള രണ്ട് വാദങ്ങളുമുണ്ട്. 21-ാം വയസിൽ സംഭവിച്ച ആ അപകടത്തിൽ റിച്ചാർഡിന്റെ മുഖം പൂർണമായും നഷ്ടപ്പെട്ടു. കണ്ണ്, മൂക്ക്, പല്ല്, നാക്ക്, ചുണ്ട്, മുഖത്തെ പേശികൾ, താടിയെല്ലുകൾ തുടങ്ങി എല്ലാ അവയവങ്ങളും ഗൺഷോട്ടിലൂടെ തകർക്കപ്പെട്ടു.
ആശുപത്രിയിലെത്തിച്ച റിച്ചാർഡിനെ ഏറെ നേരത്തെ ശസ്ത്രക്രിയയ്‌ക്ക് ഒടുവിൽ ഒരു താൽകാലിക മുഖം ഡോക്ടർമാർ വെച്ചുകൊടുത്തു. എന്നാൽ ഈ മുഖവുമായി പുറത്തിറങ്ങാനും പൊജുജനത്തെ അഭിമുഖീകരിക്കാനും റിച്ചാർഡിന് ഏറെ ബുദ്ധിമുട്ടായിരുന്നു. വികൃതമായ മുഖമാണ് തനിക്കുള്ളതെന്ന് റിച്ചാർഡ് വിശ്വസിച്ചു. പകൽ സമയം പുറത്തിറങ്ങാതെയായി. മുഖംമൂടി ധരിച്ച് മാത്രം രാത്രി പുറത്തിറങ്ങി. അതിലുപരി അവയവങ്ങൾ ഇല്ലാത്തതിനാൽ റിച്ചാർഡിന് ഗന്ധം അറിയുവാനോ ആഹാരത്തിന്റെ രുചി അറിയുവാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല..
അങ്ങനെ തന്റെ ജീവിതം മാറ്റിമറിച്ച രണ്ടാമത്തെ മുഖവുമായി ഒരു നിമിഷം പോലും തുടരാനാകില്ലെന്ന അവസ്ഥയിലായി റിച്ചാർഡ്. നാളുകൾ കഴിഞ്ഞപ്പോൾ റിച്ചാർഡിനെ തേടി ഒരു മെഡിക്കൽ മിറാക്കിൾ വന്നെത്തി. റിച്ചാർഡിന് പുതിയ മുഖം വെച്ചുപിടിപ്പിക്കാം.. പൂർണമായും ഫേസ് ട്രാൻസ്പ്ലാന്റ് ചെയ്യുന്ന ഡോക്ടർമാരുടെ ചരിത്രത്തിലെ തന്നെ ആദ്യ പരീക്ഷണം.
ഇതിനായി വാഹനമിടിച്ച് കൊല്ലപ്പട്ട ജോഷ്വാ എന്ന യുവാവിന്റെ മുഖം റിച്ചാർഡിന് ലഭിച്ചു. ഏറെ വേദനയോടെയാണെങ്കിലും തന്റെ മകനെ മറ്റൊരു വ്യക്തിയിലൂടെ കാണാമല്ലോ എന്നോർത്ത് ആ ജോഷ്വായുടെ മാതാപിതാക്കൾ ശസ്ത്രക്രിയയ്‌ക്ക് സമ്മതിച്ചു. അങ്ങനെ മേരിലാൻഡ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ 150 ഓളം ഡോക്ടർമാരുട സംഘം ചേർന്ന് നിർണായമായ ആ ശസ്ത്രക്രിയ നടത്തി. 36 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ഒടുവിൽ റിച്ചാർഡിന് മൂന്നാമെത്തെ മുഖം ലഭിച്ചു.
15 കൊല്ലത്തോളം സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന റിച്ചാർഡ് മൂന്നാമത്തെ മുഖത്തിലൂടെ പുതിയ ജീവിതം നേടുകയായിരുന്നു. ചൂണ്ടും പല്ലുകളും ഒന്നും ഇല്ലാതിരുന്നതിനാൽ ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിച്ച് ശീലിച്ചുവന്ന റിച്ചാർഡിന് ഒുവിൽ മുഖത്തുണ്ടാകേണ്ട എല്ലാ അവയവങ്ങളും ലഭിച്ചു. നാക്ക് വെച്ചുപിടിപ്പിച്ചതിനാൽ സംസാരിക്കാൻ തുടങ്ങി. ജീവിതം സാധാരണ നിലയിലായി. എങ്കിലും അത്യധികം സങ്കീർണമായ ശസ്ത്രക്രിയ പിന്നിട്ടതിനാൽ ജീവിതകാലം മുഴുവൻ പിന്തുടരേണ്ട മരുന്നുകൾ റിച്ചാർഡിനുണ്ട്.
മുഖത്ത് ഇത്രയേറെ അവയവങ്ങൾ തുന്നിച്ചേർക്കപ്പെട്ട മറ്റൊരു ശരീരം അതിന് മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് റിച്ചാർഡ് നോറിസ് ചരിത്രത്തിന്റെ ഭാഗമായത്. ദ ടു ഫെയ്‌സ് ഓഫ് റിച്ചാർഡ് എന്ന പേരിൽ അദ്ദേഹം പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. 45 വയസായി ഇന്ന് റിച്ചാർഡിന്. ആരോഗ്യത്തോടെ സന്തോഷവാനായി കഴിയുകയാണ് അദ്ദേഹം..
Comments