തിരുവനന്തപുരം : തനിക്ക് നേരെയുണ്ടായ അതിക്രമത്തിൽ നടപടിയെടുക്കേണ്ടവർ പോലും മുഖം തിരിച്ചു കാട്ടിയപ്പോൾ തളർന്നു നിൽക്കാൻ തയ്യാറല്ലായിരുന്നു കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ആയിരുന്ന ടി.വിജയലക്ഷ്മി. തനിക്കു നേരെയുണ്ടായ അതിക്രമത്തിനെതിരെ വർഷങ്ങളായി നിയമപോരാട്ടം നടത്തുകയാണ് ഈ അധ്യാപിക. സമരത്തിനു നേതൃത്വം നൽകിയ അന്നത്തെ സിൻഡിക്കേറ്റ് അംഗമായിരുന്ന എ.എ.റഹീം എംപിക്കെതിരെ കോടതി ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു ടി.വിജയലക്ഷ്മിയുടെ പ്രതികരണം.
ജീവിതത്തിലെ കറുത്ത ദിനമായിരുന്നു 2017 മാർച്ച് 30. യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് ആക്ടിവിറ്റീസിനുള്ള തുക അനുവദിക്കേണ്ടതു വിജയലക്ഷ്മിയായിരുന്നു. 2017ലെ യൂണിവേഴ്സിറ്റി കലോത്സവ സമയത്ത് യൂണിയൻ വിദ്യാർഥികൾ തുക ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. യൂണിവേഴ്സിറ്റിയുടെ ഉത്തരവു പ്രകാരം മുൻപു കൊടുത്ത പണത്തിന്റെ ബില്ല്
നൽകിയാലേ ബാക്കി തുക നൽകുകയുള്ളൂവെന്നു പറഞ്ഞതിന് ഇരുനൂറോളം വിദ്യാർഥികൾ ചേർന്നു മണിക്കൂറുകളോളം തടഞ്ഞുവച്ചു. തെറി വിളിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും വെള്ളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.
കുറേ പെൺകുട്ടികളും ആൺകുട്ടികളും തടഞ്ഞുവച്ച് എന്റെ മുഖത്തുനോക്കി അസഭ്യം പറഞ്ഞതു വലിയ ഷോക്കായി. വല്ലാത്ത മാനസികാവസ്ഥയിലായി ഞാൻ. അധ്യാപികയാണെന്ന പരിഗണനപോലും തന്നില്ല. നമ്മുടെ സമൂഹം എങ്ങോട്ടാണു പോകുന്നതെന്ന് ചിന്തിച്ചു പോയി.ബോധംകെട്ടു വീഴുമെന്ന അവസ്ഥയിലായിരുന്ന വിജയലക്ഷ്മിയെ ശാരീരികമായും പ്രതിഷേധക്കാർ കൈകാര്യം ചെയ്തു. ചുറ്റും നിന്ന പെൺകുട്ടികളെകൊണ്ടു തലമുടി പിഴുതുപറിച്ചു. പേനകൊണ്ടു മുതുകിൽ കുത്തി വേദനിപ്പിച്ചു.
ഡയറക്ടർ എന്നു വച്ചാൽ വെറും ശിപ്പായി മാത്രമാണ്. കൂടുതൽ തലപൊക്കിയാൽ ആ തല പിന്നെ കാണില്ല തീർത്തുകളയും. കൊല്ലാൻ ഞങ്ങൾ മടിക്കില്ല. ജീവൻ വേണേൽ ബിൽ ഒപ്പിട്ടു തന്നേക്കണം. അല്ലെങ്കിൽ ശവമായിട്ടേ പുറത്തുപോകൂ. ഇനി ഈ പരിസരത്തു കണ്ടാൽ കൊന്നുകളയും’ ഇതായിരുന്നു സിൻഡിക്കേറ്റംഗമായ റഹീമിന്റെ ഭീഷണിയെന്ന് വിജയലക്ഷ്മി പറയുന്നു.
സ്വന്തം പണം മുടക്കിയാണ് വക്കീലിനെ വച്ചത്. ഇരയോടൊപ്പമല്ല, പാർട്ടിക്കാരോടൊപ്പമാണ് സ്റ്റേറ്റ് നിന്നത്. അധ്യാപന മേഖലയിൽ പ്രശ്നങ്ങളുണ്ടായി. സെമിനാറുകളിൽനിന്ന് എന്നെ ഒഴിവാക്കി. പ്രോജക്ടുകൾ അംഗീകരിക്കാതെയായി. ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നു വിശ്വാസമുണ്ടായിരുന്നു. അതിനാലാണു കേസുമായി മുന്നോട്ടു പോകുന്നത്. നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതിൽ സന്തോഷം- വിജയലക്ഷ്മി പറഞ്ഞു.
Comments