മുംബൈ:ഫോം നഷ്ടപ്പെട്ട വിരാട് കോഹ്‌ലി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനായി ഒന്നാമനായി ഇറങ്ങിയപ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. രണ്ടക്കം പോലും കാണാതെ മുൻ ഇന്ത്യൻ നായകൻ പവലിയനിലേക്ക് മടങ്ങിയപ്പോൾ നിരാശരായി ആരാധകരും. രാജസ്ഥാൻ റോയൽസ് ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യം ആയ 145 റൺസ് മറികടക്കാനാവാതെ ബാംഗ്ലൂർ കീഴടങ്ങി. രാജസ്ഥാൻ 29 റൺസിന് ആണ് കോഹ്‌ലിയെയും സംഘത്തെയും കീഴടക്കിയത്.
എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ നാല് വിക്കറ്റിന് രാജസ്ഥാനെ തോൽപിച്ചിരുന്നു. ഈ തോൽവിക്ക് പകരംവീട്ടിയിരിക്കുകയാണ് സഞ്ജുവും സംഘവും.ടോസ് നേടിയ ബാഗ്ലൂർ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
റിയാൻ പരാഗ് (56*) പൊരുതി നേടിയ ഫിഫ്റ്റിയാണ് റോയൽസിനെ മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്. 31 ബോളിൽ നാലു സിക്സറും മൂന്നു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. നായകൻ സഞ്ജു സാംസൺ 27 റൺസെടുത്തു. സഞ്ജു 21 ബോളിൽ മൂന്നു സിക്സറും ഒരു ബൗണ്ടറിയുമടിച്ചു. ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ജോസ് ബട്ലറിന് എട്ടു റൺസ് മാത്രമേ നേടാനായുള്ളൂ.
ദേവ്ദത്ത് പടിക്കൽ (7), ആർ അശ്വിൻ (17), ഡാരിൽ മിച്ചെൽ (16), ഷിംറോൺ ഹെറ്റ്മെയർ (3), ട്രെന്റ് ബോൾട്ട് (5), പ്രസിദ്ധ് കൃഷ്ണ (2), യുസ്വേന്ദ്ര ചാഹൽ (0*) എന്നിവരൊന്നും ബാറ്റിങിൽ കാര്യമായ സംഭാവന നൽകിയില്ല. ആർസിബിക്കു വേണ്ടി മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്, വനിന്ദു ഹസരംഗ എന്നിവർ രണ്ടു വിക്കറ്റുകൾ വീതമെടുത്തു.
ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്ലി (9), ഫാഫ് ഡു പ്ലെസിസ് (23), ഗ്ലെൻ മാക്സ്വെൽ (0) രജത് പടിദാർ (16), ഷഹബാസ് അഹമ്മദ് (17), സുയഷ് പ്രഭുദേശായി (2), ദിനേശ് കാർത്തിക് (6), വാനിന്ദു ഹസരങ്ക (18), മുഹമ്മദ് സിറാജ് (0) റൺസ് നേടി.നാല് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് സെൻ ആണ് ബാംഗ്ലൂർ ഇന്നിങ്‌സിന്റെ കട പുഴക്കിയത്.ജയത്തോടെ എട്ട് കളിയിൽ നിന്നായി 12 പോയിന്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്തെത്തി.
Comments