മലപ്പുറം : ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ ഉപാദ്ധ്യക്ഷനുമായ എ പി അബ്ദുള്ളക്കുട്ടി. തന്റെ ഈ സ്ഥാന ലബ്ധി മലയാളികൾക്കുള്ള അംഗീകാരം. പ്രധാനമന്ത്രിക്ക് മലയാളികളുടെ പേരിൽ അഭിനന്ദനം അറിയിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ള നാട് കേരളമാണ്. കേന്ദ്ര , സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ സഹകരണത്തോടെ ഇത്തവണ ഹജ്ജ് കർമ്മം കുറ്റമറ്റതാക്കി മാറ്റും. വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങളൊരുക്കും. അടുത്ത ആഴ്ച ചെയർമാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദിയിൽ സന്ദർശനം നടത്തും.
കരിപ്പൂർ വിമാനത്താവളത്തിൽ എംബാർക്കേഷൻ പുന:സ്ഥാപിക്കണമെന്നത് ന്യായമായ ആവശ്യമാണ്. വരും വർഷങ്ങളിൽ ഇതിനു വേണ്ടി പ്രവർത്തിക്കും. ക്വാട്ടയിൽ കുറവുണ്ട്. എംബാർക്കേഷന്റെയും കുറവുണ്ട്. ഇവ പരിഹരിക്കാൻ ശ്രമിക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട് കേരളത്തിൽ തിരിച്ചെത്തിയ ശേഷം മാദ്ധ്യ മങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹത്തിന് സ്വീകരണം നൽകി . രാവിലെ എട്ടരയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്
Comments