തിരുവനന്തപുരം: മഞ്ജു വാര്യരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മഞ്ജുവാര്യരുടെ മാനേജരുടെ ഭരണത്തിന് കീഴിലാണ് അവരെന്നും സ്വന്തമായി തീരുമാനമെടുക്കാൻ അവരെ അനുവദിക്കുന്നില്ലെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെയുള്ള ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ‘വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണണം എന്ന് അഭ്യർത്ഥിക്കുന്നു’ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
സനൽകുമാർ ശശിധരന്റെ സെക്സി ദുർഗ എന്ന സിനിമ കണ്ട ശേഷം ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് മഞ്ജുവാര്യർ തന്നെ അറിയിച്ചിരുന്നുതായി കുറിപ്പിൽ പറയുന്നു. അങ്ങനെയാണ് കയറ്റം എന്ന സിനിമ ഉണ്ടാകുന്നത്. ഈ സിനിമയുടെ ജോലികൾ നടക്കുമ്പോൾ സംവിധായകനായ താൻ ഒറ്റക്ക് മഞ്ജുവാര്യരുമായി സംസാരിച്ചിട്ട് പോലുമില്ല. മഞ്ജുവിന്റെ സഹായികളായി വരികയും പിന്നീട് എക്സിക്യൂട്ടീവ് പ്രൊഡ്യുസർമാരായി മാറുകയും ചെയ്ത ബിനീഷ് ചന്ദ്രൻ, ബിനുനായർ എന്നിവരാണ് മഞ്ജുവിനൊപ്പം എപ്പോഴും ഉണ്ടാവുക.
സിനിമ കഴിഞ്ഞപ്പോൾ അത് പുറത്തിറങ്ങാതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് തനിക്ക് തോന്നിയെന്നും താൻ അക്കാര്യം മഞ്ജുവാര്യരോട് പങ്കുവെക്കുകയും ചെയ്തുവെന്നും സനൽകുമാർ ശശിധരൻ പറയുന്നു. മഞ്ജുവിന്റെ മാനേജരുടെ ഇടപെടലുകൾ സിനിമയുടെ റീലീസിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് താനിക്ക് മനസിലായപ്പോൾ അയാളുമായുള്ള ഇടാപാടുകൾ നിർത്തി. കോട്ടയത്ത് മഞ്ജുവാര്യർ ഒരു റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് വന്നപ്പോൾ താൻ പോയി കാണാൻ ശ്രമിച്ചങ്കിലും തന്നോട് സംസാരിക്കാതിരിക്കാൻ അവരെ സുരക്ഷാ ഉദ്യോഗസ്ഥർ ബലമായി പിടിച്ച് കാറിൽകയറ്റിക്കൊണ്ടുപോവുകയായിരുന്നെന്നും സനൽ കുമാർ ശശിധരൻ പറയുന്നു.















