പാരീസ്: 2016ൽ ലോകത്തെ തന്നെ നടുക്കിയ വിമാന അപകടമായിരുന്നു ഈജിപ്ത് എയറിന് സംഭവിച്ചത്. 66 പേർക്ക് ജീവൻ നഷ്ടപ്പെട്ട വിമാന അപകടം ഏറെ ചർച്ചാ വിഷയമായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയാത്തതും നിഗൂഢ സാഹചര്യത്തിൽ തകർന്ന് വീണതുമായിരുന്നു അപകടം ലോകശ്രദ്ധ പിടിച്ചുപറ്റാൻ കാരണം. എന്തായിരുന്നു സംഭവിച്ചതെന്ന് വ്യക്തമാകാതിരുന്നതിനാൽ കഴിഞ്ഞ ആറ് വർഷമായി അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇപ്പോഴിതാ അപകടത്തിന് കാരണമായത് പൈലറ്റിന്റെ അനാസ്ഥയായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് അന്വേഷണസംഘം.
ഫ്രഞ്ച് ഏവിയേഷൻ വിദഗ്ധരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പൈലറ്റ് സിഗരറ്റ് കത്തിച്ചത് കോക്പിറ്റ് തീപിടിക്കുന്നതിന് കാരണമായെന്നാണ് റിപ്പോർട്ടിലെ പരാമർശം. സിഗരറ്റ് കത്തിച്ചതിന് പിന്നാലെ എമർജൻസി മാസ്‌കിൽ നിന്ന് ഓക്സിജൻ ചോരുകയും തുടർന്ന് കോക്പിറ്റ് കത്തിപ്പിടിക്കുകയും ചെയ്തുവെന്ന് 134 പേജുകളുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഈജിപ്ഷ്യൻ പൈലറ്റുമാർ വിമാനത്തിനുള്ളിൽ നിരന്തരമായി പുകവലിച്ചിരുന്നതായും ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും പുകവലി കർശനമായി നിരോധിക്കാൻ എയർലൈൻ അധികൃതർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. നിലവിൽ പാരീസിലെ കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ് റിപ്പോർട്ട്.
2016 മെയ് മാസത്തിലായിരുന്നു അത്യധികം ദാരുണമായ വിമാന അപകടം നടന്നത്. എ320 എന്ന ഈജിപ്ത് എയർ ഫ്‌ളൈറ്റ് പാരീസിൽ നിന്ന് കെയ്‌റോ പട്ടണത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ക്രീറ്റ് ദ്വീപിന് സമീപം കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തിൽ തകർന്നു വീണു. ഏറെ നിഗൂഢതകൾ ബാക്കിനിർത്തിയ അപകടത്തിന്റെ കാരണം ആറ് വർഷങ്ങൾക്ക് ശേഷമാണ് പുറത്തുവന്നിരിക്കുന്നത്.
40 ഈജിപ്ഷ്യൻ സ്വദേശികൾ, 15 ഫ്രഞ്ച് പൗരന്മാർ, രണ്ട് ഇറാഖ് സ്വദേശികൾ, രണ്ട് കനേഡിയൻമാർ, അൾജീരിയ, ബെൽജിയം, ബ്രിട്ടൺ, ചാഡ്, പോർച്ചുഗൽ, സൗദി അറേബ്യ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 37,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം ഗ്രീക്ക് ദ്വീപായ കാർപതോസിന് 130 നോട്ടിക്കൽ മൈൽ അകലെ നിന്നും ആദ്യം കാണാതാകുകയായിരുന്നു. പിന്നീടാണ് പൊട്ടിത്തെറിച്ച വിവരം ലോകമറിയുന്നത്. വിമാനം അപകടത്തിൽപ്പെട്ടതല്ലെന്നും ഭീകരാക്രമണം ആണെന്നുമായിരുന്നു ആദ്യം ഈജിപ്ത് ഭരണകൂടം അവകാശപ്പെട്ടിരുന്നത്.
Comments