പൂനെ : മസ്ജിദിന് സമീപം ഭജന നടത്തുന്നതിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് നാസിക് പോലീസ് കമ്മീഷണർ. മുസ്ലീം പളളിയുടെ നൂറ് മീറ്റർ ചുറ്റളവിൽ ഉച്ചഭാണിയിലൂടെ ഭജന നടത്തുന്നതിന് മുൻ നാസിക് കമ്മീഷണറായിരുന്ന ദീപക് പാണ്ഡെ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിലെ കമ്മീഷണർ ജയന്ത് നെയ്കാവാരെ നിരോധനം പിൻവലിച്ചു.
ആസാൻ പ്രാർത്ഥനയ്‌ക്ക് ശേഷമുള്ള 15 മിനിറ്റ് ഉച്ചഭാഷിണിയിലൂടെ ഭജന നടത്തരുതെന്നായിരുന്നു മുൻ കമ്മീഷണറുടെ നിർദ്ദേശം. അതോടൊപ്പം ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ മേയ് 3 മുൻപ് എല്ലാവരും അനുമതി തേടണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഉത്തരവിന് പിന്നാലെ കമ്മീഷണർക്ക് സ്ഥലം മാറ്റം ലഭിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മേയ് 2 നുള്ളിൽ മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ മസ്ജിദുകൾക്കും മുന്നിൽ പോയി ഹനുമാൻ ചാലിസ വായിക്കുമെന്ന് എംഎൻഎസ് നേതാവ് രാജ് താക്കറെ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. മസ്ജിദുകളിൽ നിന്നും അനധികൃതമായി ഉപയോഗിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ട ഉത്തർപ്രദേശ് സർക്കാരിനെ അദ്ദേഹം പ്രശംസിക്കുകയുമുണ്ടായി. ദൗർഭാഗ്യവശാൽ ഇതുപോലൊരു യോഗി മഹാരാഷ്‌ട്രയ്‌ക്ക് ഇല്ലാതെ പോയെന്നാണ് രാജ് താക്കറെ പറഞ്ഞത്. ഇവിടെയുള്ളവർ അധികാരമോഹികളായ ഭോഗികൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments