കൊച്ചി: ശിവഗിരി തീർഥാടന നവതി ആഘോഷം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ശിവഗിരി മഠത്തിനായി ചെയ്ത കാര്യങ്ങൾ തുറന്നുപറഞ്ഞതോടെ അരിശം പൂണ്ട് കടകംപളളി സുരേന്ദ്രൻ എംഎൽഎ. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദയുടെ പ്രസ്താവന കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിപ്പോയെന്നാണ് കടകംപളളി ഫേസ്ബുക്കിലൂടെ നടത്തിയ വിമർശനം.
ശിവഗിരിയെയും ശ്രീനാരായണ ഗുരുദേവനെയും കൂടുതൽ അറിഞ്ഞ് ആദരിക്കുന്നതിലും, മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന സ്വാമി സച്ചിതാനന്ദയുടെ വാക്കുകളാണ് കടകംപള്ളിയെ ചൊടിപ്പിച്ചത്. മോദിയും കേന്ദ്രവും വാഗ്ദാനങ്ങൾക്കപ്പുറം അവർ കനിഞ്ഞനുവദിച്ച ആ സഹായങ്ങൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാൻ കൂടി സ്വാമി തയ്യാറാവണമെന്നും ആകെയുള്ളത് ശിവഗിരി തീർഥാടന ടൂറിസം സർക്യൂട്ട് ആണെന്നും അതിന്റെ അവസ്ഥ എന്താണെന്നും കടകംപളളി ചോദിക്കുന്നു.
ശിവഗിരിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ കൂടി എടുത്തുപറയേണ്ടതുണ്ടെന്നും പോസ്റ്റിൽ കടകംപളളി പറയുന്നു. കൺവെൻഷൻ സെന്റർ സ്ഥാപിക്കുന്നതിന് 13 കോടി രൂപ അനുവദിച്ചെന്നും ജാതിയില്ലാ വിളംബരത്തിന്റെ 100 ാം വാർഷികം പ്രമാണിച്ച് മ്യൂസിയം സ്ഥാപിക്കുന്നതിന് 5 കോടി രൂപയും അനുവദിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവഗിരി കുന്നുകളാകെ പ്രകാശമാനമാക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് 50 ലക്ഷം രൂപ ചെലവഴിച്ച് എൽഇഡി ലാമ്പുകൾ സ്ഥാപിച്ചതായും മുൻ മന്ത്രി കൂടിയായ കടകംപളളി അവകാശപ്പെടുന്നു.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ മഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ പിന്മുറക്കാർ ഒരു രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ ചേരി തിരിക്കാനും മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുവാനും നടക്കുന്നവരുടെ പാണന്മാർ ആയി അധപതിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുവെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് കടകംപളളി അവസാനിപ്പിക്കുന്നത്.
Comments