ബ്രാസവിൽ: കോംഗോയിൽ അഞ്ചാം പനി രൂക്ഷമായി വ്യാപിക്കുന്നു. ഇതുവരെ 132 പേർ പനി ബാധിച്ച് മരിച്ചതായി റിപ്പബ്ലിക്ക് ഓഫ് കോംഗോ അറിയിച്ചു. രാജ്യത്ത് 6,259 പേർക്ക് നിലവിൽ രോഗമുണ്ടെന്നും ആരോഗ്യമന്ത്രി ഗിൽബേർട്ട് മൊകോകി വ്യക്തമാക്കി.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ പോയിന്റെ-നോയ്‌റെയാണ് രോഗത്തിന്റെ ഉറവിട കേന്ദ്രം. 2022 ആരംഭിച്ചതിന് ശേഷം പോയിന്റെ-നോയ്‌റെയിൽ മാത്രം 5,488 കേസുകൾ റിപ്പോർട്ട് ചെയ്തതായും 112 പേർ അഞ്ചാം പനി ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയതുമൂലമാണ് ഭൂരിഭാഗം ആളുകളും മരിച്ചിരിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട് രാജ്യത്ത് ബോധവത്കരണം ആരംഭിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ദയവായി ആശുപത്രിയിൽ ചികിത്സ തേടാൻ തയ്യാറാകണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്ത് രണ്ടാമത്തെ എബോള മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
അഞ്ചാംപനി പടരാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ യൂണിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം ഏകദേശം 17,000ത്തിലധികം രോഗികൾ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.
Comments