കണ്ണൂർ: മുഖ്യമന്ത്രിമാരേയും ഇടത് സർക്കാരിന്റെ മദ്യനയത്തിനെതിരേയും രൂക്ഷ വിമർശനവുമായി തലശ്ശേരി രൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി. ‘ പള്ളീലച്ചന്മാർക്ക് വൈൻ നിർമ്മിക്കാൻ ഞങ്ങൾ അനുവാദം കൊടുക്കുന്നുണ്ട്’ എന്ന് മദ്യനയം പ്രഖ്യാപിക്കുമ്പോൾ കത്തോലിക്കാ സഭയെ പരിഹസിച്ചു കൊണ്ട് പിണറായി വിജയൻ പറഞ്ഞത് മറന്നിട്ടില്ലെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷനായി കഴിഞ്ഞ ഇരുപതാം തീയതിയാണ് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റത്.
പിണറായിക്ക് അത് ലഹരിയുള്ള മദ്യമാണെങ്കിൽ, ഞങ്ങൾക്ക് അത് യേശുവിന്റെ തിരുരക്തത്തിന്റെ പ്രതീകമാണ്, ആ തിരുരക്തത്തെ ചാരി നിർത്തിക്കൊണ്ടാണ് നിങ്ങൾ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻ ശ്രമിക്കുന്നത് എന്നത് അങ്ങേയറ്റം ദു:ഖകരമാണ്. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കുകയാണ്. സർക്കാരിനോ മുന്നണിക്കോ മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കാൻ ആത്മാർത്ഥത ഉണ്ടെങ്കിൽ അധികാരത്തിലേറി ആറ് വർഷം കൊണ്ട് മദ്യശാലകൾ പത്തിരട്ടിയാക്കിയത് റദ്ദ് ചെയ്ത് ജനങ്ങളോട് മാപ്പ് പറയണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
Comments