വാഷിംഗ്ടൺ: ഇന്ത്യ – റഷ്യ ബന്ധം ശക്തമായത് ശീതയുദ്ധകാലത്തെന്നും നിലവിൽ ഇന്ത്യയുടെ രക്ഷയ്‌ക്ക് അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയുണ്ടെന്നും ആന്റണി ബ്ലിങ്കൻ. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ റഷ്യയെ തുറന്ന് എതിർക്കാത്തതുമായി ബന്ധപ്പെട്ട് സെനറ്റർമാരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി. ഇന്ത്യ റഷ്യയെ തുറന്ന് എതിർക്കാത്തത് മുൻകാലബന്ധത്തിന്റെ പേരിൽമാത്രമാണെന്നും സമീപനത്തിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
ഇന്ത്യ-റഷ്യ ബന്ധത്തിന് ദശകങ്ങളുടെ പഴക്കമുണ്ടെന്ന് അമേരിക്ക തിരിച്ചറിയുന്നു. എന്നാൽ ആ കാലഘട്ടം തീർത്തും വിഭിന്നമായിരുന്നു. ശീതയുദ്ധത്തിൽ ഇന്ത്യക്ക് സഹായത്തിന് മറ്റൊരു രാജ്യമില്ലായിരുന്നു. എന്നാലിന്ന് ഇന്ത്യക്ക് പങ്കാളിയായി അമേരിക്ക സജീവമായി രംഗത്തുണ്ട്. അതിനാൽ ഇന്ത്യയുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
മേഖലയിൽ ഇന്ത്യയുടെ പ്രതിസന്ധികൾ അമേരിക്ക തീർച്ചയായും തിരിച്ചറിയുന്നു. ചൈന ഈ വിഷയത്തിൽ വലിയൊരു ഘടകം തന്നെയാണ്. ചെറിയ ചെറിയ സംഭവങ്ങളിൽ ഇന്ത്യ യുടെ നിലപാടുകളിൽ വൈരുദ്ധ്യമുണ്ട്. എന്നാൽ അമേരിക്ക ഇന്ത്യയുമായി ദീർഘകാല ബന്ധമാണ് ആഗ്രഹിക്കുന്നത് അത് അനുസരിച്ചുള്ള പ്രതിരോധ വിദേശകാര്യ നയങ്ങൾ തുടരുമെന്നും ആന്റണി ബ്ലിങ്കൻ പ്രത്യാശ പ്രകടിപ്പിച്ചു.
Comments