ന്യൂഡൽഹി : മൂന്ന് വർഷത്തിനിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച് അതിർത്തിയിൽ പിടിയിലായവരുടെ കണക്കുകൾ പുറത്തുവിട്ട് ബിഎസ്എഫ്. 14,000 ത്തിലധികം ബംഗ്ലാദേശികളെയാണ് 2019 മുതൽ അതിർത്തിയിൽ പിടികൂടിയത്. ഇവരെ തിരിച്ച് ബംഗ്ലാദേശിലേക്ക് തന്നെ അയച്ചുവെന്നും ബിഎസ്എഫ് റിപ്പോർട്ടിൽ പറയുന്നു.
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ റിപ്പോർട്ട് പ്രകാരം, 2019 ജനുവരി 1 മുതൽ 2022 ഏപ്രിൽ 28 വരെ 9,233 ബംഗ്ലാദേശികൾ രാജ്യത്ത് ‘അനധികൃതമായി’ തങ്ങിയതിന് ശേഷം തിരിച്ചുപോകാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ പിടിയിലായിട്ടുണ്ട്. ഇതേ കാലയളവിൽ, അയൽരാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 4,896 ബംഗ്ലാദേശികൾ അറസ്റ്റിലായി. ഇത്തരത്തിൽ മൂന്ന് വർഷത്തിനിടെ 14,361 ബംഗ്ലാദേശ് പൗരന്മാരുടെ നുഴഞ്ഞുകയറ്റമാണ് ഇന്ത്യ തടഞ്ഞത്. പിടികൂടിയ 14,361 പേരിൽ 11,034 ആളുകളും ദക്ഷിണ ബംഗാൾ അതിർത്തിയിൽ താമസിക്കുന്നവരാണ്.
സുരക്ഷാ വേലിയില്ലാത്ത, നദി ഒഴുകുന്ന, സമീപത്ത് ഗ്രാമമുള്ള അതിർത്തിയായതിനാൽ നുഴഞ്ഞുകയറ്റക്കാർക്ക് ദക്ഷിണ ബംഗാളിലൂടെ പെട്ടെന്ന് തന്നെ രാജ്യത്തെത്താൻ സാധിക്കും. അതേസമയം ഇത് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. ബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവരാണ് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് എന്നാണ് വിവരം. ഭീകരാക്രമണം നടത്തുന്നതിന്റെ ഭാഗമായി ആയുധങ്ങൾ രാജ്യത്തെത്തിക്കാൻ വേണ്ടിയും ഇതിലൂടെ ഭീകരർ പ്രവേശിക്കുന്നുണ്ട്.
Comments