കുഞ്ഞിനെ പ്രസവിച്ച് 24-കാരൻ..
അതെങ്ങനെ സംഭവിക്കും അല്ലേ..
അതേ, കുഞ്ഞിനെ പ്രസവിക്കുകയും മുലയൂട്ടി വളർത്തുകയും ചെയ്ത അച്ഛനാണ് 24-കാരനായ റയാൻ..
വ്യത്യസ്തനായ ഈ അച്ഛനെക്കുറിച്ച് അറിയാം..
ജന്മം നൽകുകയെന്ന കഴിവ് സ്ത്രീകൾക്ക് മാത്രം ലഭിച്ചിട്ടുള്ളതാണ്. മനുഷ്യരായാലും മൃഗങ്ങളായാലും പ്രസവിക്കാനുള്ള ശേഷി പ്രകൃതിയനുഗ്രഹിച്ച് നൽകിയത് സ്ത്രീജനങ്ങൾക്കാണ്. അതുകൊണ്ടാണ് മകനെ പ്രസവിച്ച ഒരച്ഛൻ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
ആൺകുഞ്ഞിന് ജന്മം നൽകിയ 24-കാരനാണ് റയാൻ സാൻഡേഴ്സൺ. യുവാവായ റയാൻ ഗർഭം ധരിച്ചതും പ്രസവിച്ചതും ആൺകുഞ്ഞിന്റെ അച്ഛനുമായത് അവിശ്വസനീയമെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യം ഇതാണ്..
സ്ത്രീയായി ജനിച്ചയാളാണ് റയാൻ. എന്നാൽ തന്റെയുള്ളിൽ ഒരു പുരുഷനാണെന്ന് തിരിച്ചറിഞ്ഞതോടെ രൂപമാറ്റത്തിലേക്കുള്ള യാത്ര ആരംഭിച്ചു. ഇതിനായി ഹോർമോൺ ചികിത്സ തുടങ്ങി. എന്നാൽ ചികിത്സയാരംഭിച്ച് ഒമ്പത് ആഴ്ചകൾ പിന്നിട്ടപ്പോഴാണ് റയാൻ ആ സത്യം മനസിലാക്കിയത്. അയാൾ പുരുഷനായി മറുന്നതിന്റെ പാതി വഴിയിൽ ഗർഭം ധരിക്കപ്പെട്ടിരുന്നു.
താൻ പത്ത് ആഴ്ച ഗർഭിണിയാണെന്ന് അറിഞ്ഞ റയാൻ ഹോർമോൺ ചികിത്സകൾ നിർത്തി. വലിയ ഞെട്ടലോടെയാണ് റയാൻ ആ സത്യത്തെ അംഗീകരിച്ചത്. കാരണം പുരുഷനാകാനുള്ള ഹോർമോൺ ചികിത്സയ്ക്കിടെ ഗർഭധാരണം പ്രാവർത്തികമാകുമെന്ന് അദ്ദേഹം കരുതിയിട്ടില്ലായിരുന്നു. ആശങ്കകൾക്കും ഞെട്ടലുകൾക്കും ഒടുവിൽ അദ്ദേഹം പ്രസവിച്ചു. പുരുഷനാകാനുള്ള ചികിത്സയുടെ ഭാഗമായി സ്തനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് മുമ്പ് തന്നെ കുഞ്ഞിനെ മുലയൂട്ടാനും റയാന് സാധിച്ചു.
നാളുകൾ പിന്നിട്ടപ്പോൾ റയാൻ തന്റെ ഹോർമോൺ ചികിത്സ തുടർന്നു. സ്തനങ്ങൾ നീക്കം ചെയ്തു. റയാന്റെ മകൻ രണ്ട് വയസ് പിന്നിടുമ്പോഴേക്കും അദ്ദേഹം പൂർണമായി പുരുഷനായി മാറിക്കഴിഞ്ഞിരുന്നു. തനിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയുമെന്ന് റയാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് തനിക്ക് മകനെ ലഭിച്ചതെന്നും റയാൻ പറയുന്നു.
സ്ത്രീയായിട്ടാണ് ജനിച്ചതെങ്കിലും മനസ് കൊണ്ട് പുരുഷനാണെന്ന് റയാൻ തിരിച്ചറിഞ്ഞത് ഏഴാം വയസിലാണ്. മാഞ്ചസ്റ്റർ സ്വദേശിയാണ് റയാൻ. ട്രാൻസ് പുരുഷൻമാർക്കും ഗർഭം ധരിക്കാൻ കഴിയുമെന്നാണ് റയാന്റെ ജീവിതം വ്യക്തമാക്കുന്നത്. ഇതിന് മുമ്പും നിരവധി ട്രാൻസ് പുരുഷന്മാർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. ഇസ്രായേലിൽ ആദ്യമായി ഗർഭം ധരിച്ച ട്രാൻസ്മെൻ എന്ന നേട്ടം കരസ്ഥമാക്കിയ യുവാൽ എന്ന വ്യക്തിയും ഇത്തരത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Comments