ചണ്ഡീഗഢ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ ധനേ കലാൻ ഗ്രാമത്തിന് സമീപമാണ് ബിഎസ്എഫ് ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് വീഴ്‌ത്തി.
അതിർത്തിയ്‌ക്ക് സമീപം ഇന്നലെ രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ ആകാശത്ത് നിന്നും സംശയകരമായ ശബ്ദം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഡ്രോൺ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ വയലിൽ നിന്ന് ഡ്രോൺ കണ്ടെത്തുകയായിരുന്നു. ഡിജെഐ മാട്രിക്-300 മോഡൽ ഡ്രോണാണ് കണ്ടെത്തിയത്.
കണ്ടെടുത്ത ഡ്രോണ് എന്തെങ്കിലും സ്‌ഫോടക വസ്തു വഹിച്ചാണോ അതിർത്തിയിലേക്ക് എത്തിയതെന്ന സംശയം നിലനിൽക്കുന്നുണ്ട്. പ്രദേശത്ത് ബിഎസ്എഫിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടക്കുകയാണ്.
ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നതിന് പാകിസ്താനിലെ ഭീകര സംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ പഞ്ചാബ് അതിർത്തിയിൽ, ഹെറോയിൻ പോലുള്ള മയക്കുമരുന്ന് കടത്താൻ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന് മുൻപ് ജമ്മു കശ്മീരിൽ, സുരക്ഷാ സേന വെടിവെച്ചിട്ട ഡ്രോണിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.
Comments